കോവിഡിൽ ഏറ്റുമുട്ടി ട്രംപും ബൈഡനും
Friday, October 23, 2020 11:11 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനത്തെ സംവാദത്തിലും കോവിഡ്-19, കുടിയേറ്റം, കറുത്തുവർഗക്കാരുടെ പ്രശ്നം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും ഏറ്റുമുട്ടി.
90 മിനിറ്റ് നീണ്ട സംവാദം മുൻതവണത്തെ അപേക്ഷിച്ച് സമാധാനപരമായിരുന്നു. ടെന്നിസി, നാഷ്വില്ലിലെ ബെൽമൊണ്ട് യൂണിവേഴ്സിറ്റിയിൽ നടന്ന സംവാദത്തിൽ എൻബിസിയിലെ ക്രിസ്റ്റൻ വെൽക്കാറായിരുന്നു മോഡറേറ്റർ. സെപ്റ്റംബർ 29 ലെ സംവാദത്തിൽ വ്യക്തിഹത്യനടത്തുകയും എതിരാളിയെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്, ഓരോ വിഷയങ്ങളിലേക്ക് കടക്കുന്നതിനു മുന്പ് ഇരുവരുടെയും മൈക്രോഫോണുകൾ സംഘാടകർ മ്യൂട്ട് ചെയ്തുവച്ചിരുന്നു.
2,23,000 അമേരിക്കക്കാരുടെ മരണത്തിന് ഇടയാക്കിയ കോവിഡ് മഹാമാരിയായിരുന്നു അവസാന സംവാദത്തിലെ മുഖ്യവിഷയം. കോവിഡ് ആഗോളപ്രശ്നമാണ്, പ്രസിഡന്റ് ട്രംപ് പറഞ്ഞു. വൈറസ് വ്യാപനം തടയാതിരുന്ന ചൈനയെ കുറ്റപ്പെടുത്തിയ അദ്ദേഹം പല രാജ്യങ്ങളും ഫലപ്രദമായി ഇതിനെ നേരിട്ടെന്നും വ്യക്തമാക്കി. വാക്സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണെന്നും ആഴ്ചകൾക്കുള്ളിൽ വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
കോവിഡ് മൂലം ദിവസവും ആയിരങ്ങളാണു യുഎസിൽ മരണപ്പെടുന്നതെന്ന് ബൈഡൻ തിരിച്ചടിച്ചു. ആളുകൾ കോവിഡിനൊപ്പം ജീവിക്കാൻ പഠിച്ചെന്നു ട്രംപ് പറഞ്ഞപ്പോൾ ബൈഡൻ അതിനെ വിമർശിച്ചു.
പാരീസ് കാലാവസ്ഥാ ഉടന്പടിയിൽനിന്നു യുഎസ് പിൻമാറിയതിനെ സംവാദത്തിൽ ട്രംപ് ന്യായീകരിച്ചു. ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയായിരുന്നു ന്യായീകരണം.
പോലീസ് കസ്റ്റഡിയിൽ കറുത്തവർഗക്കാരൻ മരിച്ച സംഭവത്തിൽ ട്രംപും ബൈഡനും ഏറ്റുമുട്ടി. ആധുനിക ചരിത്രത്തിൽ ഏറ്റവും വർണവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നു ബൈഡൻ പറഞ്ഞു. വർണവെറി പ്രശ്നങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണു ട്രംപ് സ്വീകരിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി. കറുത്തു വർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണു താനെന്നും ഏബ്രഹാം ലിങ്കനൊഴികെ മറ്റൊരു പ്രസിഡന്റും താൻ ചെയ്തതിൽ കൂടുതൽ കാര്യങ്ങൾ കറുത്തവർഗക്കാർക്കായി ചെയ്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
സംവാദം കുടിയേറ്റ വിഷയത്തിലേക്ക് കടന്നപ്പോൾ, തന്റെ പോലീസ് അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിച്ചവരുടെ 500 കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലാക്കിയെന്നു ട്രംപ് പറഞ്ഞു. അമേരിക്കയുടെ നിലപാടിനു വിരുദ്ധമാണ് കുടുംബാങ്ങളെ പിരിക്കുന്ന ട്രംപിന്റെ നടപടിയെന്ന് ബൈഡൻ തിരിച്ചടിച്ചു. സംവാദത്തിനിടെ ഇരുവരും പരസ്പരം അഴിമതിയാരോപണങ്ങളും ഉന്നയിച്ചു. തന്റെ വിജയം അമേരിക്കയെ ഒന്നിപ്പിക്കുമെന്നു ട്രംപ് ഉറപ്പിച്ചു പറഞ്ഞപ്പോൾ, തെരഞ്ഞെടുപ്പ് ബാലറ്റിൽ രാജ്യത്തിന്റെ സ്വഭാവം പ്രതിഫലിക്കുമെന്ന് ബൈഡൻ പറഞ്ഞു. നവംബർ മൂന്നിനാണു പ്രസിഡന്റ് തെരഞ്ഞെടുപ്പ്.