ജനീവ: കോവിഡ്-19 രോഗബാധയുടെ വ്യാപനത്തോത് വീണ്ടും വർധിക്കുന്നു. ഇരുപതാം തീയതി ലോകത്തൊട്ടാകെ 1,06,662 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.
പുതിയ രോഗബാധകളുടെ സംഖ്യയിൽ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ പിന്നോട്ടുപോയപ്പോൾ റഷ്യ, ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ മുന്നിലെത്തി. അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.
ബുധനാഴ്ചത്തെ രോഗബാധയുടെ കണക്കിൽ അമേരിക്ക (22,140 രോഗബാധ)യ്ക്കു തൊട്ടുപിന്നിൽ ബ്രസീൽ (21,472) എത്തി. ബ്രസീലിന്റെ രോഗബാധ ആ രാജ്യത്തെ റിക്കാർഡ് സംഖ്യയാണ്. അമേരിക്കയുടെ റിക്കാർഡ് ഏപ്രിൽ 24-ന് ഉണ്ടായ 38,958 രോഗബാധയാണ്.
മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ ബുധനാഴ്ച 8,764 പേർ രോഗികളായി. മേയ് 11-ലെ 11,656 ആണ് റഷ്യയിലെ റിക്കാർഡ് പ്രതിദിന രോഗബാധ. ഇന്ത്യ 5,553 രോഗബാധയുമായി നാലാം സ്ഥാനത്തുണ്ട്. കഴിഞ്ഞ അഞ്ചുദിവസത്തെ ഇന്ത്യയുടെ ശരാശരി പ്രതിദിന രോഗബാധ 5,235 ആണ്. പ്രതിദിന വർധന അഞ്ചുശതമാനത്തിനു മുകളിലാണുതാനും.
പ്രതിദിന രോഗബാധയിൽ അഞ്ചും ആറും സ്ഥാനങ്ങളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ പെറു(4,537 പുതിയ രോഗികൾ)വും ചിലി(4,038)യും ആണ്. മെക്സിക്കോ, കൊളംബിയ, പാനമ, അർജന്റീന, ബൊളീവിയ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും രോഗവ്യാപനം തീവ്രമാണ്.
സൗദിഅറേബ്യ (2,691 പുതിയ രോഗികൾ), പാക്കിസ്ഥാൻ (1,932), ബംഗ്ലാദേശ് (1,617) തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം ഇപ്പോൾ ഉയർന്ന തോതിലായി. പാക്കിസ്ഥാനിൽ 48,091-ഉം ബംഗ്ലാദേശിൽ 26,738-ഉം രോഗികളാണു ബുധനാഴ്ച ഉള്ളത്.
ഏപ്രിൽ 20 മുതൽ മേയ് 20 വരെയുള്ള ഒരുമാസംകൊണ്ടാണ് രോഗബാധിതരുടെ എണ്ണം 25.5 ലക്ഷത്തിൽനിന്ന് 51 ലക്ഷത്തിലേക്ക് വളർന്നത്.
രോഗബാധ വർധിച്ചെങ്കിലും മരണനിരക്കിൽ കുറവുണ്ട്. പുതിയ ഹോട്ട് സ്പോട്ടുകളിൽ യൂറോപ്പിനെയും അമേരിക്കയെയും അപേക്ഷിച്ചു മരണം കുറവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.