ഇനി പോയിന്റ് ബേസ്ഡ് സിസ്റ്റം
Thursday, February 20, 2020 12:16 AM IST
ലണ്ടൻ: ബ്രെക്സിറ്റിനുശേഷം കുടിയേറ്റ നിയമങ്ങളിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ടുള്ള പുതിയ നയം ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പുറത്തുവിട്ടു. ഇതനുസരിച്ച് ഓസ്ട്രേലിയൻ മാതൃകയിലുള്ള പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം അടുത്ത ജനുവരി ഒന്ന് മുതൽ രാജ്യത്ത് നടപ്പിലാക്കും.
പുതിയ മാനദണ്ഡമനുസരിച്ച് നഴ്സ്, ഐ ടി പ്രഫഷണൽസ് തുടങ്ങിയവർക്ക് എളുപ്പത്തിൽ യുകെയിൽ എത്തിച്ചേരാനാകും. അതേസമയം, കുറഞ്ഞ കൂലിക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളെ ബ്രിട്ടനിലേക്കു കൊണ്ടുവരുന്ന പ്രവണതയ്ക്ക് അന്ത്യമാകുകയും ചെയ്യും. ഓസ്ട്രേലിയൻ മാതൃകയിൽ ഉള്ള രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് സംഭാവന നല്കാൻ കഴിയുന്നവർക്കായിരിക്കും മുൻഗണന.
പോയിന്റ് ബേസ്ഡ് സിസ്റ്റം നിലവിൽ വരുന്നതോടെ കുറഞ്ഞത് 70 പോയിന്റുകൾ എങ്കിലും ലഭിച്ചാലേ ഉദ്യോഗാർഥികൾക്കു ബ്രിട്ടനിൽ എത്താനാകൂ. വിദേശികൾക്കും യൂറോപ്പിലുള്ളവർക്കും ഒരേ നിയമം കൊണ്ടുവരുന്നതിലൂടെ മലയാളികൾ ഉൾപ്പെടെ യോഗ്യരായ കൂടുതൽ പേർക്ക് ബ്രിട്ടനിൽ എത്താനാകും.
മിനിമം 25,600 പൗണ്ട് എങ്കിലും വാർഷിക വരുമാനം, ഇംഗ്ലീഷ് പ്രാവീണ്യം, സാധുതയുള്ള ജോലി ഓഫർ എന്നിവ ഉള്ള വർക്കു മാത്രമേ കുടിയേറ്റം സാധ്യമാകൂ. മലയാളി നഴ്സ്മാർക്കും പ്രഫഷനലുകൾക്കും ഇത് ഏറെ സഹായകമാകും. പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് ഇംഗ്ലീഷ് പ്രാവീണ്യത്തിനു10 പോയിന്റ്, തൊഴിലുടമ അംഗീകരിച്ച സാധുതയുള്ള ജോബ് ഓഫറിന് 20 പോയിന്റ്, 23,040 പൗണ്ടിനും 25,999 പൗണ്ടിനും ഇടയിൽ ശമ്പളം ഉള്ള ജോലികൾക്കു 10 പോയിന്റ്, 25,660 പൗണ്ടിന് മുകളിൽ ശമ്പളമുള്ള ജോലികൾക്കു 20 പോയിന്റുകളും ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്കും ശരിയായി സ്കില്‍ ലെവലുകളുള്ള ജോലികള്‍ക്കായെത്തുന്നവര്‍ക്കും 20 പോയിന്റുകളും ലഭിക്കും.
പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് 10ഉം സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനിയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റുകളും ലഭിക്കും.സയന്റിസ്റ്റുകളെ പോലെ ഉള്ള ഉയർന്ന ജോലിക്കായി എത്തുന്നവർക്ക് ജോബ് ഓഫറിന്റെ പ്രശ്നവും ഇല്ല .
ഏറ്റവും മികവുള്ളവരെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള സർക്കാർ നയത്തിന്റെ ഭാഗമാണ് പുതിയ ഇമ്മിഗ്രേഷൻ നയം. മറ്റു രാജ്യങ്ങളിൽനിന്നുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം വർധിച്ചു വരുന്നതു നിയന്ത്രിക്കണമെന്ന ജനങ്ങളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് പുതിയ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബ്രിട്ടന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www . gov .uk യിൽ ലഭ്യമാണ്.
ഷൈമോൻ തോട്ടുങ്കൽ