പുതിയ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ
Sunday, February 16, 2020 1:24 AM IST
ലണ്ടൻ: ബ്രെക്സിറ്റിനും മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം ബ്രിട്ടനിലെ കുടിയേറ്റനയം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് തയാറെടുക്കുന്നു. യൂറോപ്യൻ യൂണിയനെയും മറ്റിതര രാജ്യങ്ങളെയും പരിഗണിച്ചുള്ള കുടിയേറ്റ പരിഷ്കരണ നയമാണിത്. 2021 ജനുവരി ഒന്നു മുതലാവും ഇതു നടപ്പിലാവുക.
യൂറോപ്യൻ യൂണിയനിലുള്ള രാജ്യക്കാർക്കു ബ്രിട്ടനിലേക്കു കുടിയേറ്റം അനുവദിക്കണമെങ്കിൽ കുറഞ്ഞത് പ്രതിവർഷം 23,000 പൗണ്ട് ശന്പളത്തോടുകൂടിയ ജോബ് ഓഫർ ഉണ്ടായിരിക്കണം.
എന്നാൽ, ഇയു രാജ്യങ്ങളിൽപ്പെടാതെയുള്ളവർക്കു പ്രതിവർഷം കുറഞ്ഞത് 25,600 ശന്പള പരിധിയായ സ്കിൽഡ് ജോബ് ഓഫർ ഉണ്ടെങ്കിലേ കുടിയേറ്റം സാധ്യമാവൂ. ബ്രെക്സിറ്റ് നടപ്പിലാക്കാൻ ബോറിസ് നടത്തിയ വാഗ്ദാനങ്ങളിലൊന്നാണ് ഈ കുടിയേറ്റനയ പരിഷ്കരണം.
നിലവിൽ ഇന്ത്യയുൾപ്പടെയുള്ള യൂറോപ്യൻ ഇതര രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഏറ്റവും കുറഞ്ഞത് 30,000 പൗണ്ട് വേതനം ലഭിക്കണമന്നെ നിബന്ധനയുണ്ട്. എന്നാൽ, പുതിയ വ്യവസ്ഥയിൽ 25,600 ആക്കി കുറച്ചത് ഇന്ത്യക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശന്പളം കുറഞ്ഞതും അവിദഗ്ധരുമായ തൊഴിലാളികളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച് ഓസ്ട്രേലിയൻ രീതിയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനമാണു ബോറിസ് ലക്ഷ്യമാക്കുന്നത്. രാജ്യത്തേക്കു പ്രവേശനം സാധ്യമാകണമെങ്കിൽ ജോബ് ഓഫർ നിർബന്ധമായും ഉണ്ടായിരിക്കണം.
ഇതോടൊപ്പം ഷോർട്ടേജ് ഓക്കുപ്പേഷൻ ലിസ്റ്റിൽപ്പെട്ട തൊഴിലിനും യുകെയിൽനിന്നുള്ള ബിരുദത്തിനും ഇംഗ്ലീഷ് വിജ്ഞാനത്തിനും പ്രത്യേക പരിഗണന നൽകിയുള്ള പോയിന്റ് ബേസ്ഡ് സിസ്റ്റമായിരിക്കും ഭാവിയിൽ ഉണ്ടാവുക.
ബോറിസ് ജോണ്സണും സംഘവും പുതിയ ഓസ്ട്രേലിയൻ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനത്തിൽ ഒപ്പുവച്ചുവെന്നാണ് റിപ്പോർട്ട്.
ജോസ് കുന്പിളുവേലിൽ