31 ലക്ഷം ഡോളർ ഹാരി തിരിച്ചടയ്ക്കും
Sunday, January 19, 2020 11:23 PM IST
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തോടു വിടപറഞ്ഞ ഹാരി രാജകുമാരനും ഭാര്യ മെഗൻ മാർക്കിളും ഇനി സാധാരണക്കാരായി ജീവിക്കും. രാജ്ഞിയുടെ അധ്യക്ഷതയിൽ സാന്ദ്രിംഗാം കൊട്ടാരത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ കഴിഞ്ഞദിവസം പരസ്യപ്പെടുത്തി.
ഇതനുസരിച്ച് ഹിസ് റോയൽ ഹൈനസ് എന്ന പദവിയും സൈനിക പദവികളും ഹാരി രാജകുമാരൻ ഉപേക്ഷിച്ചു. സസക്സ് പ്രഭുവെന്ന പദവി നിലനിർത്തും. വിൻഡ്സർ കൊട്ടാരത്തിനു സമീപമുള്ള ഹാരിയുടെ വസതിയായ ഫ്രോഗ്മോർ കോട്ടേജ് മോടിപിടിപ്പിക്കുന്നതിനു ചെലവാക്കിയ പണം നികുതിദായകർക്ക് മടക്കി നൽകും. 31 ലക്ഷം ഡോളറാണ് ഈയിനത്തിൽ ബ്രിട്ടീഷ് ഖജനാവിലേക്ക് തിരിച്ചടയ്ക്കുക.
രാജകീയ ചുമതലകളിൽ നിന്ന് പൂർണമായി ഒഴിഞ്ഞതിനാൽ ഹാരിക്ക് ട്രഷറിയിൽനിന്ന് ഇനി പണം നൽകില്ല. എന്നാൽ, പിതാവ് ചാൾസ് രാജകുമാരൻ സ്വന്തം വരുമാനത്തിൽനിന്ന് നിശ്ചിത തുക ഹാരിക്കു തുടർന്നും നൽകും. ഹാരിയും മെഗനും ഇനി കൂടുതൽ സമയവും കാനഡയിലായിരിക്കും ചെലവഴിക്കുക. ഇടയ്ക്കിടയ്ക്ക് ബ്രിട്ടനിലും എത്തും.
ഹാരിയും മെഗനും മകൻ ആർച്ചിയും എന്നും കുടുംബത്തിന്റെ പ്രിയപ്പെട്ടവരായിരിക്കുമെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി. ബ്രിട്ടനും കോമൺവെൽത്തിനും ഹാരി നൽകിയ സംഭാവനകൾക്ക് രാജ്ഞി നന്ദി പറഞ്ഞു.
രാജകീയ പദവികൾ ഉപേക്ഷിച്ച് സ്വന്തം ബിസിനസ് നടത്തി സാധാരണക്കാരായി സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഹാരിയുടെയും മെഗന്റെയും പദ്ധതി(മെക്സിറ്റ്) ബ്രിട്ടീഷ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ കിട്ടുന്നതിനേക്കാൾ വൻ സാന്പത്തികനേട്ടം കൈവരിക്കാൻ ഹാരിദന്പതികൾക്കു സാധിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സസക്സ്ബ്രാൻഡ് ഇപ്പോൾ തന്നെ വൻ വിജയമാണ്. പ്രതിവർഷം 50 കോടി പൗണ്ട് വരെ വരുമാനം ഇവർക്കു സന്പാദിക്കാനാവുമെന്നു വിദഗ്ധർ പറയുന്നു. രാജകുടുംബത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ബിസിനസ് സംരംഭങ്ങളിൽ മാത്രമേ ഏർപ്പെടുകയുള്ളുവെന്ന് ഹാരി എലിസബത്ത് രാജ്ഞിക്കു വാക്കുനൽകിയിട്ടുണ്ട്.