നവാസ് ഷരീഫ് ലണ്ടനിലേക്കു പുറപ്പെട്ടു
Tuesday, November 19, 2019 11:11 PM IST
ഇസ്ലാമാബാദ്: ഗുരുതര രോഗം ബാധിച്ച മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ചികിത്സയ്ക്കായി ഇന്നലെ പാക്കിസ്ഥാനിൽനിന്ന് എയർ ആംബുലൻസിൽ ലണ്ടനിലേക്കു തിരിച്ചു. ബ്രിട്ടനിലെ ചികിത്സയ്ക്കുശേഷം അദ്ദേഹം തുടർചികിത്സയ്ക്കായി അമേരിക്കയ്ക്കു പോകുമെന്നു പിഎംഎൽ-എൻ പാർട്ടി വക്താവ് മറിയം ഔറംഗസേബ് അറിയിച്ചു. ഷരീഫിനെ യാത്രയയ്ക്കാൻ നിരവധി പാർട്ടി നേതാക്കളും പ്രവർത്തകരും എയർപോർട്ടിലെത്തി.
അഴിമതിക്കേസിൽ ഏഴുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്ന ഷരീഫിന്റെ ശിക്ഷ നേരത്തെ എട്ടാഴ്ചത്തേക്ക് ഇസ്ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. വിദേശയാത്രാ വിലക്കുള്ളവരുടെ പട്ടികയിൽ നിന്നു നീക്കാനും ഉത്തരവിട്ടു. ബോണ്ടുവച്ചാലേ യാത്രാനുമതി നൽകുവെന്ന ഇമ്രാൻ ഖാൻ സർക്കാരിന്റെ നിലപാടിനെതിരേയും കോടതി രംഗത്തെത്തി. ഇതോടെയാണു ഷരീഫിനു വിദേശത്തേക്കു യാത്ര തിരിക്കാനായത്. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം ജയിൽശിക്ഷ തുടർന്ന് അനുഭവിക്കാനായി ഷരീഫ് പാക്കിസ്ഥാനിലേക്ക് മടങ്ങണമെന്നു കോടതി നിഷ്കർഷിച്ചു. എന്നാൽ മെഡിക്കൽ ബോർഡ് ശിപാർശ ചെയ്താൽ വിദേശത്തെ ചികിത്സാ കാലാവധി ദീർഘിപ്പിക്കാനാവും.