വാഷിംഗ്ടൺ ഡിസി: 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ച് സ്പെഷൽ കോൺസൽ റോബർട്ട് മുള്ളർ നടത്തിയ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് അറ്റോർണി ജനറൽ വില്യം ബാറിനു കൈമാറി.
പുതിയതായി ആർക്കുമെതിരേ കുറ്റം ചുമത്താൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നിയമവകുപ്പ് അറിയിച്ചത്. മുള്ളറുടെ അന്വേഷണത്തിനിടെ ട്രംപിന്റെ ആറു മുൻ സഹായിമാർ അടക്കം എട്ടു പേർക്കും നിരവധി റഷ്യക്കാർക്കും എതിരേ കുറ്റം ചുമത്തിയിരുന്നു.
22 മാസം മുന്പ് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസെൻസ്റ്റെയിൻ ആണ് മുള്ളറെ അന്വേഷണത്തിന ു നിയമിച്ചത്. ഇപ്പോൾ അന്വേഷണ മേൽനോട്ടം അറ്റോർണി ജനറൽ ബാറിനാണ്.
മുള്ളറുടെ റിപ്പോർട്ടിലെ എന്തുമാത്രം കാര്യങ്ങൾ കോൺഗ്രസുമായും പൊതുജനങ്ങളുമായും പങ്കുവയ്ക്കണമെന്ന കാര്യം ബാർ തീരുമാനിക്കും.
റഷ്യയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അന്വേഷണം തന്നെ വേട്ടയാടുന്നതിനു തുല്യമാണെന്നുമാണ് ട്രംപ് ആവർത്തിക്കുന്നത്. മുള്ളറുടെ ചോദ്യംചെയ്യലിനു വിധേയനാകാൻ ട്രംപ് വിസമ്മതിച്ചിരുന്നു. പകരം എഴുതിത്തറയാക്കിയ ഉത്തരങ്ങൾ ട്രംപിന്റെ അഭിഭാഷകർ കൈമാറി.
ട്രംപിന്റെ മുൻ പ്രചാരണ മാനേജർ പോൾ മാൻഫോർട്ട് (സാന്പത്തിക കുറ്റകൃത്യങ്ങൾ), ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കിൾ കോഹൻ (സാന്പത്തിക തട്ടിപ്പ്), മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫിൻ (എഫ്ബിഐയോടു നുണ പറഞ്ഞു), ട്രംപിന്റെ പ്രചാരണ ടീമിൽ അംഗമായിരുന്ന റിക് ഗേറ്റ്സ് (സാന്പത്തിക തട്ടിപ്പ്, എഫ്ബിഐയോടു നുണ പറഞ്ഞു), ഡച്ച് അഭിഭാഷകൻ അലക്സ് വാൻ ഡെർ സ്വാൻ (എഫ്ബിഐയോടു നുണ പറഞ്ഞു), ട്രംപിന്റെ മുൻ പ്രചാരണ ഉപദേഷ്ടാവ് ജോർജ് പാപഡാവോപൗലോസ് (നുണ പറഞ്ഞു), കംപ്യൂട്ടർ പ്രോഗ്രാമർ റിച്ചാർഡ് പെനൽഡോ (വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കൽ), ദീർഘകാലം ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന റോജർ സ്റ്റോൺ (അന്വേഷണത്തിനു തടസം സൃഷ്ടിച്ചു, കോൺഗ്രസിനോടു നുണ പറഞ്ഞു, തെളിവു നശിപ്പിച്ചു) എന്നിവർക്കെതിരേയാണ് മുള്ളർ കുറ്റം ചുമത്തിയത്.
പോൾ മാൻഫോർട്ട്, മൈക്കിൾ കോഹൻ, അലക്സ് വാൻ ഡെർ സ്വാൻ, പാപ്പഡാവോപൗലോസ്, റിച്ചാർഡ് പിനൽഡോ എന്നിവർ ശിക്ഷിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.