പാർലമെന്റിന്റെ ആദ്യദിനം മോദി-രാഹുൽ പോര്
Tuesday, July 23, 2024 1:36 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരസ്പരം രൂക്ഷ വിമർശനവുമായി രംഗത്ത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ മോദി സർക്കാരിനെതിരേ രാഹുലും അഖിലേഷ് യാദവും അടങ്ങുന്ന പ്രതിപക്ഷം രൂക്ഷമായ ആക്രമണം നടത്തിയതോടെ ആദ്യദിനംതന്നെ ലോക്സഭ ബഹളത്തിലായി. ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി സാന്പത്തികസർവേ ലോക്സഭയിൽ സമർപ്പിച്ചു.
സ്വന്തം പരാജയങ്ങൾ മറച്ചുവയ്ക്കാൻ പ്രതിപക്ഷം പാർലമെന്റ് സമ്മേളനങ്ങൾ തടസപ്പെടുത്തുകയാണെന്ന് മോദി ആരോപിച്ചു. നീറ്റ് അടക്കം രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളിലും പരീക്ഷാ സന്പ്രദായത്തിലും വളരെ ഗുരുതരമായ പ്രശ്നമുണ്ടെന്ന് വ്യക്തമാണെന്നും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ താനൊഴികെ മറ്റെല്ലാവരെയും കുറ്റപ്പെടുത്തി തലയൂരാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ഫലത്തിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ പുതിയ പോരോടെയാണ് ഇന്നലെ പാർലമെന്റ് തുടങ്ങിയത്. പാർലമെന്റിനു പുറത്താണ് മോദി പറഞ്ഞതെങ്കിൽ, ലോക്സഭയിലായിരുന്നു രാഹുലിന്റെ വിമർശനം.
പാർലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തിൽ താൻ സംസാരിക്കുന്നതു തടസപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിച്ചുവെന്നു പ്രധാനമന്ത്രി മോദി ആരോപിച്ചു.
പരാജയങ്ങൾ മറച്ചുവയ്ക്കാൻ അവർ പാർലമെന്റിന്റെ സമയം ഉപയോഗിച്ചു. പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽതന്നെ രാജ്യത്തെ 140 കോടി ജനങ്ങളാൽ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിച്ചതു നിങ്ങൾ കണ്ടിട്ടുണ്ടാകണം.
രണ്ടര മണിക്കൂർ നീണ്ട ശ്രമം. പ്രധാനമന്ത്രിയുടെ ശബ്ദത്തെ അടിച്ചമർത്താനായി താൻ പാർലമെന്റിൽ സംസാരിക്കുന്നത് അനുവദിക്കാതിരിക്കാൻ അവർ ശ്രമിച്ചു. ജനാധിപത്യത്തിൽ അത്തരം തന്ത്രങ്ങൾക്കു സ്ഥാനമില്ലെന്നും മോദി പറഞ്ഞു.
ഇതേസമയം, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രിക്കെതിരേ രൂക്ഷ വിമർശനത്തോടെയാണ് പ്രതിപക്ഷം ഇന്നലെ കേന്ദ്ര സർക്കാരിനു നേർക്കുള്ള ആക്രമണത്തിനു തുടക്കം കുറിച്ചത്.
നീറ്റ് ഉൾപ്പെടെ എല്ലാ പരീക്ഷകളിലും പരീക്ഷാ സന്പ്രദായത്തിലും ഗുരുതര പ്രശ്നമുണ്ടെന്ന് പ്രതിപക്ഷവ നേതാവ് രാഹുൽ പറഞ്ഞു. ഇക്കാര്യം രാജ്യത്തെല്ലാവർക്കും വ്യക്തമാണ്. എന്നിട്ടും വിദ്യാഭ്യാസ മന്ത്രിക്ക് അടിസ്ഥാന കാര്യങ്ങൾ പോലും മനസിലാകുന്നില്ല.
താനൊഴികെ മറ്റെല്ലാവരെയും വിദ്യാഭ്യാസമന്ത്രി കുറ്റപ്പെടുത്തിയെന്ന് രാഹുൽ പരിഹസിച്ചു.സാധാരണ വിദ്യാർഥികളുടെ ആശങ്കകൾ അവഗണിച്ച്, പരീക്ഷാ സന്പ്രദായം പണം മുടക്കി വാങ്ങാൻ കഴിയുന്ന സന്പന്നർക്കു ബിജെപി അനുകൂലമാണു ബിജെപിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലായ സാഹചര്യത്തിൽ, പരീക്ഷാ പ്രക്രിയയിൽ പൊതുവിശ്വാസം വീണ്ടെടുക്കാൻ മോദി സർക്കാരിനു കഴിയുമോ? അതോ ഈ വിവാദം അതിന്റെ വിശ്വാസ്യതയെ കൂടുതൽ ഇല്ലാതാക്കുമോ? പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്താണു ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു.
എന്നാൽ, നീറ്റ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കഴിഞ്ഞ ഏഴു വർഷമായി ചോദ്യപേപ്പർ ചോർച്ചയുടെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ഒച്ചവച്ചാൽ നുണ സത്യമാകില്ല. രാജ്യത്തെ പരീക്ഷാ സന്പ്രദായം ചവറാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് അപലപനീയമാണ്- മന്ത്രി പറഞ്ഞു.