ദേശീയപാതയിൽ അർജുന്റെ ലോറി കണ്ടെത്തിയില്ല; തെരച്ചിൽ പുഴയിലേക്ക്
Monday, July 22, 2024 3:31 AM IST
കാർവാർ (കർണാടക): ഷിരൂർ ദേശീയപാതയിലെ മലയിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായുള്ള തെരച്ചിൽ ആറാം ദിവസവും ഫലം കണ്ടില്ല. കഴിഞ്ഞദിവസം റഡാർ പരിശോധനയിൽ സിഗ്നലുകൾ ലഭിച്ച ഭാഗത്തെ മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല.

തൊട്ടടുത്തുള്ള ഗംഗാവലി പുഴയിൽ നാവികസേനയുടെ സഹായത്തോടെ ഇന്നു വീണ്ടും തെരച്ചിൽ നടത്താനാണ് തീരുമാനം. ഇന്നലെ ഉച്ചയോടെ ബെലഗാവിയിൽനിന്ന് കരസേനയുടെ നാല്പതംഗ സംഘം സ്ഥലത്തെത്തി തെരച്ചിൽ സംഘത്തോടൊപ്പം ചേർന്നിരുന്നു.
എന്‍ഡിആര്‍എഫ്, ദേശീയപാതാ അഥോറിറ്റിയുടെ സംഘം, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്നിരക്ഷാസേന, കർണാടക പോലീസ് എന്നിവർക്കൊപ്പം കേരളത്തിൽനിന്നുള്ള സന്നദ്ധ പ്രവർത്തകരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അർജുന്റെ ബന്ധുക്കളും മാധ്യമപ്രവർത്തകരുമടക്കം കേരളത്തിൽനിന്നെത്തിയ കൂടുതൽ പേരെ ഇന്നലെ സംഭവസ്ഥലത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയോടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എം.കെ. രാഘവൻ എംപിയും ഒപ്പമുണ്ടായിരുന്നു. അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലത്ത് ദേശീയപാതയുടെ നിർമാണത്തിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന റവന്യുമന്ത്രി കൃഷ്ണ ബൈരെ ഗൗഡയും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. കഴിഞ്ഞ ദിവസം സിഗ്നലുകൾ ലഭിച്ച ഭാഗങ്ങളിലെ മണ്ണ് ഏറെക്കുറെ പൂർണമായും മാറ്റിയിട്ടും ലോറിയുടെയോ മറ്റ് വാഹനങ്ങളുടെയോ ഭാഗങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. മലയിടിഞ്ഞതിന്റെ ഫലമായി ദേശീയപാതയുടെ ഭാഗങ്ങളും മണ്ണും പതിച്ചതിനെത്തുടർന്ന് പുഴയിൽ അവിടവിടെയായി മൺകൂനകൾ രൂപപ്പെട്ടിട്ടുണ്ട്.
ഇന്നു നാവികസേനയുടെ റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം പുഴയിലെ ശക്തമായ കുത്തൊഴുക്ക് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് തടസമായി ഇന്നലെ ഷിരൂരിൽ വീണ്ടും കനത്ത മഴ പെയ്തിരുന്നു. മലവെള്ളം കുത്തിയൊഴുകി വീണ്ടും മണ്ണിടിച്ചിൽ സാധ്യതയുണ്ടായതോടെ ഇടയ്ക്ക് പലതവണ തെരച്ചിൽ നിർത്തുകയും ചെയ്തിരുന്നു.