"ഉപേക്ഷിച്ചിട്ടില്ല; വീണ്ടും ചർച്ച; വിവാദ സംവരണബില്ലിൽ സിദ്ധരാമയ്യ
Friday, July 19, 2024 1:41 AM IST
ബംഗളൂരു: കർണാടകയിലെ മുഴുവൻ സ്വകാര്യ കന്പനികളിലെയും ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലുള്ള ജോലിയിൽ കന്നഡികർക്ക് 75 ശതമാനം വരെ സംവരണം ഏർപ്പെടുത്താനുള്ള വിവാദബിൽ ഉപേക്ഷിച്ചിട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ.
ചില ആശയക്കുഴപ്പങ്ങൾ മൂലമാണ് ബിൽ തത്കാലത്തേക്ക് മരവിപ്പിച്ചതെന്നും വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ വീണ്ടും ചർച്ച ചെയ്യുമെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് ആർ. അശോകിന്റെ ചോദ്യത്തിനു മറുപടി നൽകവേ സിദ്ധരാമയ്യ വ്യക്തമാക്കി.
“തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ബില്ലിന്മേൽ വിശദമായ ചർച്ച നടത്താനായില്ല. അപ്പോഴേക്കും ഇതുസംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചില ആശയക്കുഴപ്പങ്ങളുണ്ടായി. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ ആശയക്കുഴപ്പം പരിഹരിക്കും. അതിനുശേഷം ബില്ലിന്മേൽ വിശദമായ ചർച്ചയാകാം’’-മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നടപ്പ് നിയമസഭാ സമ്മേളനത്തിൽ തൊഴിൽ സംവരണ ബിൽ അവതരിപ്പിച്ചില്ലെങ്കിൽ കോൺഗ്രസ് സർക്കാർ ജനങ്ങളുടെ രോഷം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
തൊഴിൽരഹിതരായ ആയിരക്കണക്കിന് യുവാക്കൾക്കു പ്രതീക്ഷയേകുന്ന ബിൽ മരവിപ്പിച്ചത് സർക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന വിവിധ അഴിമതിയാരോപണങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമാണെന്നും വിജയേന്ദ്ര ആരോപിച്ചു.
സർക്കാരിന്റെ വിവാദമായ ‘കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഇൻഡസ്ട്രീസ്, ഫാക്ടറീസ്, ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ്’ ബില്ലിനെതിരേ വ്യവസായലോകത്തുനിന്ന് പ്രതിഷേധം ശക്തമാകുകയാണ്.
ബില്ലുമായി സർക്കാർ മുന്നോട്ടുപോയാൽ പ്രവർത്തനം കർണാടകയ്ക്കു പുറത്തേക്ക് മാറ്റേണ്ടിവരുമെന്ന് ഐടി കന്പനികളുടെ ദേശീയ സംഘടനയായ നാസ്കോം മുന്നറിയിപ്പ് നൽകി.