നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Wednesday, July 17, 2024 1:04 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പർ ചോർന്നുവെന്ന കേസിലെ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ സിബിഐ അറസ്റ്റ്ചെയ്തു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കൈവശമുണ്ടായിരുന്ന ചോദ്യപേപ്പർ ജാർഖണ്ഡിലെ ഹസീരബാഗിൽവച്ച് മോഷ്ടിച്ച മുഖ്യപ്രതി ആദിത്യ എന്നറിയപ്പെടുന്ന പങ്കജ് കുമാറിനെയും ഇയാളെ സഹായിച്ച രാജു സിംഗിനെയുമാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ നീറ്റ് ക്രമക്കേടിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. അറസ്റ്റിലായ പങ്കജ് കുമാർ ജംഷഡ്പുർ ഐഐടിയിൽനിന്ന് 2017ൽ എൻജിനിയറിംഗ് ബിരുദം നേടിയിരുന്നു.
ബൊക്കാറോ സ്വദേശിയായ ഇയാളെ പാറ്റ്നയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. രാജു സിംഗിനെ ഹസീരബാഗിൽനിന്ന് പിടികൂടിയതായും സിബിഐ വൃത്തങ്ങൾ പറഞ്ഞു.
നീറ്റ് ക്രമക്കേടിൽ ആറു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത് ബിഹാറിലാണ്. രാജ്യത്തെ 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിലായി മേയ് അഞ്ചിനായിരുന്നു പരീക്ഷ. 23 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയ്ക്കിരുന്നത്.