ഡൽഹി ആശുപത്രിയിലെ കൊലപാതകം: ആളുമാറിയെന്നു പോലീസ് നിഗമനം
Tuesday, July 16, 2024 2:26 AM IST
ന്യൂഡൽഹി: ഡൽഹി ജിടിബി ആശുപത്രിയിൽ ചികിത്സയിൽക്കഴിഞ്ഞിരുന്നയാൾ വെടിയേറ്റു മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ആളുമാറി നടത്തിയ വെടിവയ്പാണ് റിയാസുദ്ദീൻ എന്ന 32കാരന്റെ ജീവനെടുത്തതെന്നാണു സംശയം.
റിയാസുദ്ദീൻ കഴിഞ്ഞിരുന്ന അതേ വാർഡിൽ തൊട്ടുതലേന്നുവരെ ഒരു കുറ്റവാളി ചികിത്സയിലുണ്ടായിരുന്നു. ഇയാളെയാകാം അക്രമി ലക്ഷ്യമിട്ടതെന്ന് റിയാസുദ്ദീന്റെ കുടുംബാംഗങ്ങളും സംശയിക്കുന്നു.
ജിടിബി ആശുപത്രിയിലെ 24-ാം നന്പർ വാർഡിൽവച്ചാണു കൗമാരക്കാരനായ തോക്കുധാരി ഞായറാഴ്ച റിയാസുദ്ദീനെ വെടിവച്ചുകൊന്നത്. കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
നാലംഗസംഘമാണു വെടിവയ്പിനു പിന്നിലെന്ന് പോലീസ് അനുമാനിക്കുന്നു. ഇവർക്ക് മോട്ടോർസൈക്കിൾ സംഘടിപ്പിച്ചുനൽകിയ ഫൈസി, ഫർഹാൻ എന്നിവരെ ഇന്നലെ അന്വേഷണസംഘം അറസ്റ്റ്ചെയ്തു.