നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ "ഇന്ത്യ'ക്ക് മിന്നും ജയം
Sunday, July 14, 2024 2:11 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് മിന്നുന്ന നേട്ടവും എൻഡിഎയ്ക്ക് കനത്ത തിരിച്ചടിയും.
തെരഞ്ഞെടുപ്പ് നടന്ന 13 സീറ്റിൽ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും പത്തു സീറ്റിൽ ജയിച്ചപ്പോൾ ആകെ രണ്ടു സീറ്റാണ് ബിജെപിക്കു ലഭിച്ചത്. മൂന്നു സിറ്റിംഗ് സീറ്റുകളിൽ ബിജെപിയും ഒരു സീറ്റിൽ സഖ്യകക്ഷിയായ ജെഡി-യുവും തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഉത്തരാഖണ്ഡിലും ഹിമാചലിലും ബിജെപിക്കേറ്റ പരാജയം ശ്രദ്ധേയമായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മങ്ങിയ ജയത്തിനുശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കു ക്ഷീണം നേരിട്ടത് സൂചനയായി. ഹിമാചൽപ്രദേശിൽ ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റിൽ രണ്ടിടത്തും കോണ്‍ഗ്രസ് നേടിയ വിജയം സംസ്ഥാന സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കി.
ഇവിടെ മുഖ്യമന്ത്രി സുഖ്ദേവ് സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂർ ദെഹ്റ മണ്ഡലത്തിൽ ജയിച്ചു. കമലേഷിന് 9,399 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഒരു സീറ്റിലാണു ബിജെപി ജയിച്ചത്. 1,571 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹാമിർപുരിൽ ബിജെപി കടന്നുകൂടിയത്. ഇതോടെ 68 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് വീണ്ടും 40 എംഎൽഎമാരായി. ബിജെപിക്ക് ഇവിടെ 27 സീറ്റുണ്ട്.
ഓപ്പറേഷൻ താമരയുടെ ഭാഗമായി ബിജെപിയിലേക്ക് കൂറുമാറിയവർ തോറ്റപ്പോൾ, ബംഗാളിൽ ബിജെപിയിൽനിന്നു തൃണമൂലിലേക്ക് കൂറിമാറിയ മൂന്നു പേരും ജയിച്ചു. ഉത്തരാഖണ്ഡിലെ രണ്ടു സീറ്റുകളും നേടിയ കോണ്‍ഗ്രസിന് വലിയ കുതിപ്പാണുണ്ടായത്.
ബദരീനാഥിൽ 5,224 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയെ കോണ്‍ഗ്രസ് തോൽപ്പിച്ചത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലം നഷ്ടപ്പെട്ടതിനു പിന്നാലെ ഉത്തരാഖണ്ഡിലെ ക്ഷേത്രനഗരിയായ ബദരീനാഥിലും തോറ്റത് ബിജെപിക്കു ക്ഷീണമായി.