കേജരിവാളിന് ജാമ്യം; ജയിലിൽ തുടരും
Saturday, July 13, 2024 1:56 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്നാൽ, ഇതേ മദ്യനയ ഇടപാടിൽ സിബിഐ അറസ്റ്റ് ചെയ്തു റിമാൻഡിലുള്ള കേജരിവാൾ തിഹാർ ജയിലിൽ തുടരും. സിബിഐ കേസിൽക്കൂടി ജാമ്യം ലഭിച്ചാലേ മുഖ്യമന്ത്രിക്ക് പുറത്തിറങ്ങാനാകൂ.
കള്ളപ്പണം വെളുപ്പിക്കൽ (പിഎംഎൽഎ) കേസിലാണ് ഇഡിയുടെ അറസ്റ്റുണ്ടായതെങ്കിൽ അഴിമതിനിരോധന നിയമപ്രകാരമാണു സിബിഐ കേജരിവാളിനെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ കേജരിവാളിന്റെ ജുഡീഷൽ കസ്റ്റഡി അടുത്ത 25 വരെ നീട്ടിയിട്ടുണ്ട്.
സിബിഐയുടെ കേസിൽ അടുത്ത ബുധനാഴ്ച കേജരിവാളിന്റെ ജാമ്യഹർജി പരിഗണിക്കും. ഇഡിയുടെ കേസിൽ കേജരിവാളിന് ജാമ്യം നൽകിയ വിചാരണക്കോടതി വിധി ഒരു വർഷത്തേക്കു സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
കേസ് തീർപ്പാകുന്നതുവരെ കേജരിവാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകരുതെന്നും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നുമുള്ള ഇഡിയുടെ ആവശ്യത്തോടു കോടതി അനുകൂലമായി പ്രതികരിച്ചില്ല. രാജിക്കാര്യം കോടതിക്കു നിർദേശിക്കാനാകില്ലെന്നും കേജരിവാളിന് സ്വയം തീരുമാനിക്കാമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട നേതാവിനോട് രാജിവയ്ക്കണമെന്നോ, മുഖ്യമന്ത്രിയായോ മന്ത്രിയായോ പ്രവർത്തിക്കരുതെന്നോ നിർദേശം നൽകാൻ കോടതിക്കാകുമോയെന്ന് ജസ്റ്റീസ് ഖന്ന ചോദിച്ചു.
ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേജരിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ഇതേ കള്ളപ്പണക്കേസിൽ അറസ്റ്റിന്റെ ആവശ്യകതകൂടി പരിഗണിക്കേണ്ടതുണ്ടോയെന്ന കാര്യം വിശാല ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ ഡിവിഷൻ ബെഞ്ച് തീരുമാനിച്ചു.
ഇഡിയുടെ അറസ്റ്റിന് ആധാരമാക്കിയ പിഎംഎൽഎ നിയമത്തിലെ 19 (1) വകുപ്പനുസരിച്ച് അറസ്റ്റിന്റെ നിയമസാധുത പരിശോധിക്കുന്പോൾ, അറസ്റ്റിന്റെ ആവശ്യകതകൂടി കോടതി പരിഗണിക്കേണ്ടതുണ്ടോ എന്നാകും ഭരണഘടനാ ബെഞ്ച് തീർപ്പു കൽപിക്കുക. ഇതുമായി ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങളും വിശാല ബെഞ്ചിനു വിട്ടിട്ടുണ്ട്.
വിശാല ബെഞ്ചിന്റെ അന്തിമതീർപ്പിന് അനുസൃതമായിരിക്കും കേജരിവാളിന്റെ ജാമ്യാപേക്ഷയിലെ അന്തിമവിധി. ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരാണെങ്കിൽ ഇന്നലെ അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കും.