ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് അടക്കമുള്ള വിവരങ്ങൾ വിശകലനം ചെയ്യുന്പോൾ ചോദ്യപേപ്പർ ചോർച്ച വലിയതോതിൽ ഉണ്ടായിട്ടില്ല എന്നാണു കണ്ടെത്താൻ സാധിക്കുന്നതെന്ന് എൻടിഎ വൃത്തങ്ങൾ അറിയിച്ചു.
ആരോപണമുയർന്ന ബിഹാറിലെ പാറ്റ്നയിൽ 12 സെന്ററുകളും ഗുജറാത്തിലെ ഗോധ്രയിൽ എട്ടു സെന്ററുകളുമാണുള്ളത്. പാറ്റ്നയിലെ രണ്ടു സെന്ററുകളിൽ 175 പേർ പരീക്ഷ എഴുതിയതിൽ 35 വിദ്യാർഥികൾക്കു മാത്രമാണ് 680 മാർക്കിനു മുകളിൽ ലഭിച്ചത്. ഗോധ്രയിലെ സെന്ററിൽനിന്ന് ആർക്കും ഉയർന്ന മാർക്ക് ലഭിച്ചിട്ടില്ല.
ഡാറ്റ വിശകലനം ചെയ്താൽ പാറ്റ്നയിലല്ലാതെ മറ്റൊരിടത്തും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് വ്യക്തമാകും. ആദ്യ 1,000 റാങ്കിൽ ഉൾപ്പെട്ട പരീക്ഷാർഥികളുടെ വിവരങ്ങൾ പരിശോധിച്ചു. ഇവർ രാജ്യത്ത് 800 പരീക്ഷാകേന്ദ്രങ്ങളിലായി വ്യാപിച്ചുകിടക്കുന്നവരാണ്. ഇവർ ഏതെങ്കിലുമൊരു പ്രത്യേക കേന്ദ്രത്തിൽനിന്ന് മാത്രമുള്ളവരല്ലെന്നും എൻടിഎ വ്യക്തമാക്കി. 4500 സെന്ററുകളിലായി പരീക്ഷയെഴുതിയവരാണ് ആദ്യ ഒരുലക്ഷം റാങ്കിൽ വന്നിരിക്കുന്നത്. പ്രത്യേക പരീക്ഷാ സെന്റർ കേന്ദ്രീകരിച്ച് ആർക്കും ഉയർന്ന റാങ്ക് ലഭിച്ചിട്ടില്ല.
വൻതോതിലുള്ള ചോദ്യപേപ്പർ ചോർച്ച നടന്നിരുന്നെങ്കിൽ പാറ്റ്നയിലെയും ഗോധ്രയിലെയും വിദ്യാർഥികളുടെ യോഗ്യതാ മാർക്കുകളുടെ ശരാശരി ദേശീയ ശരാശരിയേക്കാൾ ഉയർന്നതാകുമായിരുന്നു. എന്നാൽ ഇതു സംഭവിച്ചിട്ടില്ലെന്നും എൻടിഎ വിശദീകരിച്ചു.
വിവരങ്ങൾ വിശകലനം ചെയ്യുന്പോൾ അകെ വരുന്ന 11,000 റാങ്കുകൾ എണ്ണൂറിലധികം കേന്ദ്രങ്ങളിലാണു ലഭിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ 23 ലക്ഷം പേരിൽ 13 ലക്ഷം പേരാണു യോഗ്യത നേടിയത്.
വൻതോതിൽ ചോദ്യപേപ്പർ ചോർച്ച നടന്നിട്ടില്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും എൻടിഎ വിശദീ കരിച്ചു. ഈ നിലപാടുകൾ തന്നെയായിരിക്കും എൻടിഎ സുപ്രീംകോടതിയിൽ ഇന്ന് അറിയിക്കുക.
ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നു വൈകുന്നേരം അഞ്ചിനുമുന്പ് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോടും എൻടിഎയോടും ആവശ്യപ്പെട്ടിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയം സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
നീറ്റ് യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതാണെന്നും ഇനി അറിയേണ്ടത് ചോർച്ചയുടെ വ്യാപ്തിയാണെന്നും പരീക്ഷയുടെ പവിത്രതയ്ക്കു കളങ്കമുണ്ടായെന്നും തിങ്കളാഴ്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
24 ലക്ഷം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പരീക്ഷ പൂർണമായി റദ്ദാക്കുന്നത് അവസാന വഴിയായി മാത്രമേ കാണാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.