ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങൾ തകർത്തതിന് ഉത്തരവാദി നരേന്ദ്ര മോദി സർക്കാരാണെന്ന് കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. സർക്കാർ, സ്വകാര്യ, സ്വയംതൊഴിൽ, അസംഘടിത മേഖലകളിലെല്ലാം യുവാക്കളെ തൊഴിൽരഹിതരായി നിർത്തുകയെന്ന ഒരേയൊരു ദൗത്യമേ ബിജെപി സർക്കാരിനുള്ളൂവെന്നും ഖാർഗെ ആരോപിച്ചു.
രാജ്യത്ത് നിലവിലുള്ള തൊഴിലില്ലായ്മനിരക്ക് 9.2 ശതമാനമായിട്ടുണ്ടെന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) കണക്ക്. രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ 18.5 ശതമാനമാണെന്നും കോണ്ഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ഇടത്തരം, ചെറുകിട വ്യവസായ മേഖലയുടെ (എംഎസ്എംഇ) തകർച്ചയ്ക്കു കാരണമായ നോട്ട് അസാധുവാക്കലെന്ന തുഗ്ലക് പരിഷ്കാരത്തിലൂടെ മോദി സർക്കാർ തൊഴിലില്ലായ്മാ പ്രതിസന്ധിക്ക് ആക്കംകൂട്ടി. ജിഎസ്ടിയും ചൈനയിൽനിന്നുള്ള ഇറക്കുമതിയും കുതിച്ചുയർന്നത് സ്ഥിതി വഷളാക്കിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ബിരുദധാരികളിൽ 42.3 ശതമാനവും തൊഴിൽരഹിതർ
രാജ്യത്ത് പ്രതിവർഷം 1.2 കോടി തൊഴിലവസരങ്ങൾ ആവശ്യമാണെന്ന് സിറ്റി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. ഏഴു ശതമാനം ജിഡിപി വളർച്ച നേടിയാൽ പോലും യുവാക്കൾക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല.
മോദി സർക്കാരിനു കീഴിൽ രാജ്യം ശരാശരി 5.8 ശതമാനം ജിഡിപി വളർച്ച മാത്രമാണു നേടിയത്. രാജ്യത്ത് 25 വയസിനു താഴെയുള്ള ബിരുദധാരികളിൽ 42.3 ശതമാനവും തൊഴിൽരഹിതരാണെന്ന് അസിം പ്രേംജി സർവകലാശാലയുടെ 2023ലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലില്ലായ്മയെക്കുറിച്ചുള്ള സിറ്റി ഗ്രൂപ്പ് പോലുള്ള സ്വതന്ത്ര സാന്പത്തിക റിപ്പോർട്ടുകൾ മോദി സർക്കാർ നിരാകരിച്ചാലും സ്വന്തം സർക്കാരിന്റെ കണക്കുകൾ എങ്ങനെ നിഷേധിക്കുമൈന്ന് കോണ്ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മോദി സർക്കാരിന്റെ വീഴ്ചകൾ വെളുപ്പിക്കുന്നതിനുള്ള നാണംകെട്ട ശ്രമത്തിന്റെ ഭാഗമാണു സ്വതന്ത്ര ഏജൻസികളുടെ റിപ്പോർട്ടുകൾ നിരാകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആശങ്കയുയർത്തി ലക്നോ ഐഐഎം റിപ്പോർട്ട് നാഷണൽ സാന്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) സംയോജിത മേഖലയിലെ (അണ് ഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ്) വാർഷിക സർവേ പ്രകാരം, 2015നും 2023നും ഇടയിലെ ഏഴു വർഷക്കാലത്ത് ഇൻകോർപറേറ്റ് ചെയ്യാത്ത യൂണിറ്റുകളിൽ 54 ലക്ഷം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖാർഗെ പറഞ്ഞു.
2010-11 മുതലുള്ള 12 വർഷക്കാലത്ത് കാർഷികേതര സംരംഭങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ നാമമാത്രമായ 16 ലക്ഷത്തിന്റെ വർധന മാത്രമാണുള്ളത്. തൊഴിൽ സേനയെക്കുറിച്ചുള്ള ആനുകാലിക സർവെ (പീരിയോഡിക് ലേബർ ഫോഴ്സ് സർവെ- പിഎൽഎഫ്എസ്) പ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ കൂടുകയാണെന്നും വിദ്യാസന്പന്നർക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മയും തൊഴിൽശക്തിയിൽ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തവും രാജ്യത്ത് വ്യാപകമാണെന്നും ലക്നോ ഐഐഎം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. കേന്ദ്രസർക്കാരിന്റെ തന്നെ കണക്കുകൾ വിശകലനം ചെയ്താണ് ഐഐഎം ഈ വിശകലനം നടത്തിയത്. തൊഴിലില്ലായ്മ കുറച്ചുവെന്ന് അവകാശപ്പെടുന്ന പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) ഡാറ്റകളനുസരിച്ചുപോലും 2023ൽ പുതിയ ജോലികളിൽ പത്തു ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഖാർഗെ പറഞ്ഞു.
തൊഴിൽരഹിതരിൽ 83 ശതമാനവും യുവാക്കൾ ഐഎൽഒ റിപ്പോർട്ടനുസരിച്ച്, രാജ്യത്തെ തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണ്. 2012നും 2019നും ഇടയിൽ ഏഴു കോടി യുവാക്കൾ തൊഴിൽ സേനയിൽ ചേർന്നുവെന്ന് പറയുന്ന 2024ലെ എംപ്ലോയ്മെന്റ് റിപ്പോർട്ടനുസരിച്ചുപോലും തൊഴിലിൽ പൂജ്യം വളർച്ചയാണുണ്ടായതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ എക്സിൽ എഴുതിയ കുറിപ്പിൽ വിശദീകരിച്ചു.
പ്രതിവർഷം രണ്ടു കോടി പുതിയ തൊഴിൽ സൃഷ്ടിക്കുമെന്ന് 2014ൽ മോദി വാഗ്ദാനം ചെയ്തതു നടപ്പായിരുന്നെങ്കിൽ ഈ വർഷത്തോടെ രാജ്യത്ത് 40 കോടി പുതിയ തൊഴിലുകൾ ഉണ്ടാകുമായിരുന്നുവെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.