ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
Wednesday, July 10, 2024 1:52 AM IST
റായ്ബറേലി: വീരസൈനികർക്കു രാജ്യം നല്കുന്ന പരമോന്നത സൈനിക പുരസ്കാരമായ കീർത്തിചക്ര ലഭിച്ച, ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ കുടുംബാംഗങ്ങളെ കാണാൻ ഇന്നലെ രാഹുൽ ഗാന്ധിയെത്തി.
സൈന്യത്തെ രണ്ടായി തിരിക്കുന്ന സർക്കാർ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ അമ്മ മഞ്ജു സിംഗ് രാഹുലിനോടു പറഞ്ഞു. നാലുവർഷം ജോലി എന്നപോലെ ഹ്രസ്വകാല സൈനികസേവനം നടത്തേണ്ടിവരുന്ന യുവാക്കൾക്കു പിന്നീട് മറ്റൊരു ജോലി കണ്ടെത്തേണ്ട സാഹചര്യമുണ്ട്.
സൈനിക പരിശീലനം നേടിയശേഷം മാനസികവും ശാരീരികവുമായി തളർന്ന അവർക്ക് പിന്നീട് പഠനത്തിൽ ശ്രദ്ധയുണ്ടാവില്ല. ഇതു ശരിയായ രീതിയല്ല: മഞ്ജു സിംഗ് പറഞ്ഞു. കുടുംബാംഗങ്ങളെ രാഹുൽ ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തുകയായിരുന്നു.
വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് ജൂലൈ അഞ്ചിനാണ് രാഷ്ട്രപതി ദ്രൗപദി മുർമു കീർത്തിചക്ര സമ്മാനിച്ചത്. ബച്ചുർവാനിലെ ചുർവയിലുള്ള ഹനുമാൻസ്വാമി ക്ഷേത്രം സന്ദർശിച്ച ശേഷമാണ് രാഹുൽ റായ്ബറേലിയിലേക്കു യാത്ര തുടർന്നത്. രാജ്യത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി രാഹുൽ പ്രാർഥിച്ചുവെന്ന് കോൺഗ്രസ് പാർട്ടി പിന്നീട് എക്സിൽ കുറിച്ചു.