ആദ്യദിനം ഭരണഘടന ഉയർത്തി പ്രതിഷേധം
Tuesday, June 25, 2024 1:23 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനത്തിന്റെ ആദ്യദിനം ഭരണഘടനാ പുസ്തകം ഉയർത്തി പ്രതിപക്ഷ പ്രതിഷേധം. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ പ്രതിപക്ഷം ഒന്നടങ്കം ഷെയിം വിളികളോടെയാണു പ്രതിഷേധിച്ചത്.
നരേന്ദ്ര മോദി സർക്കാർ ഭരണഘടനയെ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെയും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിൽ ഇന്ത്യ സഖ്യം നേതാക്കൾ ഭരണഘടനാ പുസ്തകവുമായി പാർലമെന്റ് വളപ്പിൽ പ്രതിഷേധപ്രകടനം നടത്തിയശേഷമാണ് സഭയിലേക്കു പ്രവേശിച്ചത്.
പുതിയ ലോക്സഭയുടെ ഒന്നാം ദിവസം ഭരണഘടനയായിരുന്നു പ്രധാന താരം. ലോക്സഭയിലെ പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കു തുടക്കംകുറിച്ച് ലോക്സഭയുടെ നേതാവുകൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുക്കാൻ എഴുന്നേറ്റതു മുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭരണഘടന ഉയർത്തിയതോടെ ഏതാനും നിമിഷം മോദി നിശബ്ദനായി നിന്നു.
മോദിയും പിന്നീട് അമിത് ഷായും സത്യപ്രതിജ്ഞ ചെയ്യുന്പോൾ ഇന്ത്യ സഖ്യം എംപിമാർ ഭരണഘടന ഉയർത്തിപ്പിടിച്ചു. അതേസമയം, മുദ്രാവാക്യം വിളികളല്ല, ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തെയാണു രാജ്യത്തിന് ആവശ്യമെന്ന് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പത്രലേഖകരോടു പറഞ്ഞു.
നാളെത്തെ സ്പീക്കർ തെരഞ്ഞെടുപ്പ് നിർണായകമാകും. ബിജെപിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നലെയും പ്രഖ്യാപിച്ചില്ല. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു നൽകാറുള്ള ഡെപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്കു നൽകി ഇന്ത്യ സഖ്യത്തിൽ വിള്ളലും അങ്കലാപ്പും ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഡിഎംകെ നിഷേധിച്ചു. പ്രതിപക്ഷത്തെ വലിയ പാർട്ടിക്കാണു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് അർഹതയെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
പദവി കോണ്ഗ്രസിനു ലഭിച്ചാൽ ദളിത് വിഭാഗക്കാരനും എട്ടാം തവണ എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് നൽകുമെന്നും സൂചനയുണ്ട്. സ്പീക്കർപദവി ബിജെപിക്കാണെന്നും ഡെപ്യൂട്ടി സ്പീക്കർ പദവിയിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും ബിജെപി നേതാക്കൾ സൂചിപ്പിച്ചു. ലോക്സഭയുടെയും രാജ്യസഭയുടെ സംയുക്ത സമ്മേളനത്തിൽ നാളെ രാഷ്ട്രപതി ദ്രൗപദി മുർമു പ്രസംഗിക്കും. എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരും.