മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സത്യപ്രതിജ്ഞ ചെയ്ത് കേരള എംപിമാർ
Tuesday, June 25, 2024 1:23 AM IST
ന്യൂഡൽഹി: ഭരണഘടന കൈയിൽപിടിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സത്യപ്രതിജ്ഞ ചെയ്തു കേരള എംപിമാർ. കേന്ദ്ര സഹമന്ത്രിയായ തൃശൂർ എംപി സുരേഷ് ഗോപി മന്ത്രിസഭാംഗങ്ങൾക്കൊപ്പം ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം രണ്ടാമതായി പ്രോട്ടെം സ്പീക്കർ പാനലിലുള്ള കൊടിക്കുന്നിൽ സുരേഷിനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചെങ്കിലും അദ്ദേഹം ചെയ്തില്ല. കേരളത്തിലെ എംപിമാർക്കൊപ്പമാണ് കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്തത്.
കെ.സി. വേണുഗോപാൽ, എൻ.കെ.പ്രമചന്ദ്രൻ, ഷാഫി പറന്പിൽ എന്നിവർ ഇംഗ്ലീഷിലും ഹൈബി ഈഡൻ ഹിന്ദിയിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് അംഗങ്ങൾ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മറ്റുള്ളവർ ദൈവനാമത്തിലും ദൈവത്തിന്റെ പേരിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഷാഫി പറന്പിൽ, എൻ.കെ.പ്രേമചന്ദ്രൻ, കെ.രാധാകൃഷ്ണൻ എന്നിവർ ദൃഢപ്രതിജ്ഞയാണ് എടുത്തത്.
വൈകുന്നേരം 5.10 നാണ് കേരളത്തിൽനിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ സംസ്ഥാനങ്ങളുടെ പേര് അനുസരിച്ചാണ് സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചത്.
പ്രോട്ടെം സ്പീക്കർ ഭർതൃഹരി മഹ്താബ് അധ്യക്ഷനായ സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പിന്നീട്, പ്രോട്ടെം സ്പീക്കർ പാനലിലുള്ള കൊടിക്കുന്നിൽ സുരേഷിനെയും മറ്റുള്ളവരെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചു. എന്നാൽ, കൊടിക്കുന്നിൽ സുരേഷും ഡിഎംകെ അംഗം ടി.ആർ. ബാലുവും സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല.
പ്രോട്ടെം സ്പീക്കർ പാനലിലെ മറ്റുള്ളവർ പിന്നീട് സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് രാജ്നാഥ് സിംഗ്, അമിത്ഷാ തുടങ്ങിയ കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം എംപി ശശി തരൂർ വിദേശത്തായതിനാൽ സത്യപ്രതിജ്ഞ ചെയ്തില്ല.