ന്യൂഡൽഹി: പാർലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ പിന്നിലേക്കു തള്ളിയതോടെ എംപിമാരുടെ സമര ചിത്രങ്ങളിൽനിന്നുപോലും ഗാന്ധിജി ഔട്ടായി.
പ്രേരണസ്ഥൽ എന്ന പേരിൽ പഴയ പാർലമെന്റിന്റെ പിന്നിലായി പുതുതായി ഉദ്ഘാടനം ചെയ്ത പ്രതിമകളുടെ സ്ഥലത്ത് ഏറ്റവും മുന്നിലോ നടുവിലോ പോലുമല്ലാതെയാണ് രാഷ്ട്രപിതാവിന്റെ വിഖ്യാത പ്രതിമ മാറ്റിസ്ഥാപിച്ചിരിക്കുന്നത്. നിരവധി പ്രതിമകളോടൊപ്പം ഒന്നായി ഗാന്ധിജിയെ അധിക്ഷേപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ ദീപികയോട് പറഞ്ഞു.
ഇന്ത്യാ ഗേറ്റിനു സമീപം സ്ഥാപിക്കാൻ 1968ൽ തീരുമാനിക്കുകയും പിന്നീട് 1993ലെ ഗാന്ധിജയന്തി ദിനത്തിൽ പാർലമെന്റ് സമുച്ചയത്തിനുള്ളിൽ പ്രധാന കവാടത്തിനു മുന്നിലായി സ്ഥാപിക്കുകയും ചെയ്തതാണ് ധ്യാനത്തിലിരിക്കുന്ന ഗാന്ധിജിയുടെ പ്രതിമ. അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയായിരുന്നു പ്രതിമ ഉദ്ഘാടനം ചെയ്തത്.
പാർലമെന്റിലെത്തുന്ന മന്ത്രിമാരും എംപിമാരും ലക്ഷക്കണക്കിനു സന്ദർശകരും ഗാന്ധി പ്രതിമയ്ക്കു മുന്നിലെത്തി ആദരവ് പ്രകടിപ്പിച്ചിരുന്നു. പാർലമെന്റിനു പുറത്തുള്ള പ്രതിഷേധങ്ങളുടെ മുഖ്യവേദിയും ഗാന്ധി പ്രതിമയുടെ ചുവട്ടിലായിരുന്നു. എംപിമാരുടെ ധർണകളിലെല്ലാം ഗാന്ധി പ്രതിമയും ലോകം കണ്ടു.
നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് പുതിയ പാർലമെന്റ് നിർമാണത്തിനായി ഗാന്ധി പ്രതിമയെ ഇളക്കി. എന്നാൽ പഴയ സ്ഥാനത്തിനടുത്ത് പുതിയതും പഴയതുമായ പാർലമെന്റ് മന്ദിരത്തിനു നടുവിലായാണ് ഗാന്ധി പ്രതിമ മാറ്റി സ്ഥാപിച്ചത്.
പഴയതുപോലെ മന്ത്രിമാരും എംപിമാരും സന്ദർശകരും ഗാന്ധി പ്രതിമയ്ക്കു മുന്നിലെത്തി ആദരവ് പ്രകടിപ്പിക്കുകയും ഫോട്ടോകളെടുക്കുകയും ചെയ്തിരുന്നു. പതിനേഴാം പാർലമെന്റിന്റെ കാലാവധി തീരുന്നതിനിടെയാണ് ഗാന്ധിജിയെ പ്രതിമക്കൂട്ടത്തിലേക്ക് വീണ്ടും തള്ളിയത്. പാർലമെന്റ് സന്ദർശനത്തിനെത്തുന്നവർക്ക് ഇപ്പോൾ ഗാന്ധി പ്രതിമ സാധാരണഗതിയിൽ കാണാനും കഴിയുന്നില്ല.
രാഷ്ട്രപിതാവ് ഗാന്ധിജിയും ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറും അടക്കമുള്ള രാഷ്ട്രനായകരുടെ പ്രതിമകൾ മാറ്റിസ്ഥാപിച്ചതിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പോലും ഉണ്ടായില്ല. ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് കഴിഞ്ഞ തിങ്കളാഴ്ച കർമം നിർവഹിച്ചത്.
പ്രതിമകളും ഛായാചിത്രങ്ങളും സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ട പാർലമെന്ററി സമിതിയുടെ യോഗം ഇതിനിടയിലൊന്നും കൂടിയതുമില്ല. പുതിയ ലോക്സഭയുടെ ആദ്യസമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ പ്രതിപക്ഷ നേതാക്കൾ ഗാന്ധിജിയുടെ സാന്നിധ്യമില്ലാത്ത പഴയ പ്രതിമയിരുന്ന സ്ഥലത്താണു പ്രതിഷേധിച്ചത്. കേരളത്തിൽനിന്നെത്തിയ കെ. ഫ്രാൻസിസ് ജോർജ് എംപിയടക്കം ഏതാനും പേർ സമരസ്ഥലം അന്വേഷിച്ച് ഗാന്ധി പ്രതിമയ്ക്കു മുന്നിലെത്തിയെന്നു മാത്രം.
രാഷ്ട്രപിതാവിനോടും ഇന്ത്യയുടെ ആത്മാവിനോടുമുള്ള അപമാനമാണ് മോദിസർക്കാരിന്റെ വില കുറഞ്ഞ നടപടിയെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പാർലമെന്റിന്റെ ചട്ടങ്ങൾക്കും പാരന്പര്യങ്ങൾക്കും എതിരായി രാഷ്ട്രപിതാവിന്റെയും അംബേദ്കറുടെയും അടക്കമുള്ള പ്രതിമകൾ ഏകപക്ഷീയമായി മാറ്റിയതു റദ്ദാക്കി പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.