രാഷ്ട്രപിതാവ് ഗാന്ധിജിയും ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറും അടക്കമുള്ള രാഷ്ട്രനായകരുടെ പ്രതിമകൾ മാറ്റിസ്ഥാപിച്ചതിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പോലും ഉണ്ടായില്ല. ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് കഴിഞ്ഞ തിങ്കളാഴ്ച കർമം നിർവഹിച്ചത്.
പ്രതിമകളും ഛായാചിത്രങ്ങളും സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ട പാർലമെന്ററി സമിതിയുടെ യോഗം ഇതിനിടയിലൊന്നും കൂടിയതുമില്ല. പുതിയ ലോക്സഭയുടെ ആദ്യസമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെ പ്രതിപക്ഷ നേതാക്കൾ ഗാന്ധിജിയുടെ സാന്നിധ്യമില്ലാത്ത പഴയ പ്രതിമയിരുന്ന സ്ഥലത്താണു പ്രതിഷേധിച്ചത്. കേരളത്തിൽനിന്നെത്തിയ കെ. ഫ്രാൻസിസ് ജോർജ് എംപിയടക്കം ഏതാനും പേർ സമരസ്ഥലം അന്വേഷിച്ച് ഗാന്ധി പ്രതിമയ്ക്കു മുന്നിലെത്തിയെന്നു മാത്രം.
രാഷ്ട്രപിതാവിനോടും ഇന്ത്യയുടെ ആത്മാവിനോടുമുള്ള അപമാനമാണ് മോദിസർക്കാരിന്റെ വില കുറഞ്ഞ നടപടിയെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പാർലമെന്റിന്റെ ചട്ടങ്ങൾക്കും പാരന്പര്യങ്ങൾക്കും എതിരായി രാഷ്ട്രപിതാവിന്റെയും അംബേദ്കറുടെയും അടക്കമുള്ള പ്രതിമകൾ ഏകപക്ഷീയമായി മാറ്റിയതു റദ്ദാക്കി പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.