നീറ്റ് ക്രമക്കേട്:കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത് ജാർഖണ്ഡിൽനിന്നു ചോർന്ന ചോദ്യപ്പേപ്പര്‍
Tuesday, June 25, 2024 1:23 AM IST
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപ്പേപ്പര്‍ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പറിലേതുതന്നെയാണെന്ന് ബിഹാർ പോലീസിന്റെ സാന്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു)കണ്ടെത്തി.
കഴിഞ്ഞദിവസം പാറ്റ്നയിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പർ ജാർഖണ്ഡിലെ ഹരാസിബാഗിലുള്ള ഒയാസിസ് സ്കൂൾ എന്ന കേന്ദ്രത്തിൽനിന്നു ചോർന്നവയാണെന്നാണ് ശനിയാഴ്ച വിദ്യാഭ്യാസമന്ത്രാലയത്തിന് ഇഒയു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിൽ അറസ്റ്റിലായ വ്യക്തി 30ഓളം വിദ്യാർഥികൾക്ക് ചോദ്യപ്പേപ്പര്‍ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യപ്പേപ്പറുകൾ ഫോറൻസിക് സഹായത്തോടെ യഥാർഥ നീറ്റ് ചോദ്യപേപ്പറുമായി താരതമ്യം ചെയ്തപ്പോൾ സമാനമാണെന്നും കണ്ടെത്തി. പാറ്റ്നയിൽനിന്നു കണ്ടെത്തിയ ചില ചോദ്യപ്പേപ്പറുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ക്രമക്കേടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിരവധി ഹർജികളെത്തി. ഇഡി അന്വേഷണം ആവശ്യപ്പെട്ടും ഹർജിയെത്തിയിട്ടുണ്ട്. ജൂലൈ എട്ടിന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
നീറ്റ് ക്രമക്കേടിനെതിരേ രാജ്യത്തു പ്രതിഷേധം കനക്കുകയാണ്. 18-ാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ കോണ്‍ഗ്രസിന്റെ വിദ്യാർഥിസംഘടനയായ എൻഎസ്യുഐ ഡൽഹിയിലെ ജന്തർമന്തറിൽ ഇന്നലെ പ്രതിഷേധപ്രകടനം നടത്തി.
പാർലമെന്റിലേക്ക് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചതിനാൽ ജന്തർമന്തറിൽ പ്രതിഷേധവുമായി പ്രവർത്തകർ ഒത്തുചേരുകയായിരുന്നു.
നിരോധിക്കണം, നടത്തിപ്പ് സംസ്ഥാനങ്ങൾക്കു വേണം: മമത കോൽക്കത്ത: ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നിരോധിക്കണമെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള പരീക്ഷ സംസ്ഥാനങ്ങൾ നടത്തുന്ന സംവിധാനം കൊണ്ടുവരണം. നീറ്റ് ക്രമക്കേടിൽ പങ്കുള്ളവർക്കെതിരേ കർക്കശ നടപടി വേണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മമത ആവശ്യപ്പെട്ടു.