അരവിന്ദ് കേജരിവാളിന്റെ ജാമ്യം; അന്തിമവിധിക്കായി കാത്തിരിക്കാൻ സുപ്രീംകോടതി
Tuesday, June 25, 2024 1:23 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വിചാരണക്കോടതി നൽകിയ ജാമ്യം തടഞ്ഞ ഹൈക്കോടതി വിധി അസാധാരണമെന്നു സുപ്രീംകോടതി. വ്യാഴാഴ്ച വിചാരണക്കോടതി ജാമ്യം നൽകിയെങ്കിലും ഇഡിയുടെ ഹർജിയെത്തുടർന്ന് ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം തടഞ്ഞു.
സാധാരണ ജാമ്യം സ്റ്റേ ചെയ്യുന്നതിനുള്ള ഹർജികൾ അപ്പോൾ തന്നെ തീരുമാനമാക്കുന്നതാണെന്നും എന്നാൽ മാറ്റിവയ്ക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതുവരെ കേസിൽ ഇടപെടില്ലെന്നും ഹർജി നാളെവരെ മാറ്റിവയ്ക്കുന്നതായും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കുമുന്പായി ഉത്തരവിൽ ഇടപെടാൻ സാധിക്കില്ലെന്നും ജസ്റ്റീസുമാരായ മനോജ് മിശ്രയും എസ്.വി.എൻ. ഭാട്ടിയും പറഞ്ഞു.
സ്റ്റേ അപേക്ഷ മാറ്റിവച്ചത് അസാധാരണമെന്ന് ജസ്റ്റീസ് മിശ്ര വാക്കാൽ പറഞ്ഞു. സാധാരണ സ്റ്റേ ഉത്തരവുകൾ മാറ്റിവയ്ക്കുന്ന പതിവില്ലെന്നും അദ്ദേഹം പരാമർശിച്ചു. ഹർജി പരിഗണിച്ച ആദ്യത്തെ ദിവസം തന്നെ ജാമ്യം സ്റ്റേ ചെയ്ത നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കേജരിവാളിനായി ഹാജരായ അഭിഭാഷകൻ ഡോ. മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. ഇഡിയുടെ ഹർജി ഹൈക്കോടതി തള്ളിയാൽ കേജരിവാളിനു നഷ്ടപ്പെട്ട സമയത്തിന് എന്തു പരിഹാരം നൽകുമെന്നും അദ്ദേഹം ചോദിച്ചു.
ഹൈക്കോടതി ഉത്തരവ് വൈകാതെ വരുമെന്ന് സുപ്രീംകോടതി ബെഞ്ച് വാക്കാൽ പറഞ്ഞപ്പോൾ, എന്തുകൊണ്ട് ഇടക്കാല ഉത്തരവ് പാസാക്കാൻ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എന്നാൽ, ഹൈക്കോടതി ഉത്തരവ് വരുന്നതിനുമുന്പ് സുപ്രീംകോടതിക്ക് ഉത്തരവ് ഇറക്കാൻ സാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേജരിവാളിന് ജാമ്യം അനുവദിച്ചതെന്നായിരുന്നു ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരുടെ നിലപാട്.
കേജരിവാളിന്റെ ജാമ്യം: ഹൈക്കോടതി ഇന്ന് വിധി പറയും മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം നൽകിയ വിചാരണക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ജസ്റ്റീസ് സുധീർ കുമാർ ജയിനാണ് വിധി പറയുക. കേസിൽ അന്തിമ വിധി പറയും വരെ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.