ന്യൂഡൽഹി: കഴിഞ്ഞ 18 വർഷമായി ലോക്സഭയിലെ ഒന്നാംനിരയിലുണ്ടായിരുന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അഭാവത്തോടൊപ്പം മകനും ഇന്ത്യ സഖ്യം നേതാവുമായ രാഹുൽ ഗാന്ധി ആദ്യമായി മുൻനിരയിൽ ഇരുന്നതു ശ്രദ്ധേയമായി. പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഏറ്റെടുത്തേക്കുമെന്ന സൂചന നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടവും ലോക്സഭയിലെ ആദ്യദിവസത്തെ നേതൃത്വവും.
കൊടിക്കുന്നിൽ സുരേഷ്, എസ്പി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എ. രാജ തുടങ്ങിയവരായിരുന്നു രാഹുലിനോടൊപ്പം പ്രതിപക്ഷത്ത് ഒന്നാം നിരയിലിരുന്നത്. കഴിഞ്ഞ രണ്ടു ലോക്സഭയിൽ ശുഷ്കമായിരുന്ന പ്രതിപക്ഷ ബെഞ്ച് സഭയുടെ പകുതിക്കടുത്തെത്തിയതും പുതിയ രാഷ്ട്രീയ ബലാബലം വ്യക്തമാക്കി.
മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞ് ബിജെപിയിലെ ഭർതൃഹരി മെഹ്താബിനെ പ്രോട്ടെം സ്പീക്കറായി നിയമിച്ചതിൽ പ്രതിഷേധിച്ച് പ്രോട്ടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ ഉണ്ടായിരുന്ന കൊടിക്കുന്നിൽ സുരേഷും ഡിഎംകെ നേതാവ് ടി.ആർ. ബാലുവും ആ പദവി നിരസിച്ചു.
പ്രധാനമന്ത്രിക്കു പിന്നാലെ കൊടിക്കുന്നിലിനെയും ബാലുവിനെയും തുടക്കത്തിൽതന്നെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചെങ്കിലും ഇരുവരും പോയില്ല. പിന്നീട് മറ്റു കേരള എംപിമാരോടൊപ്പം വൈകുന്നേരമാണ് കൊടിക്കുന്നിൽ പ്രതിജ്ഞയെടുത്തത്.
പ്രധാനമന്ത്രിക്കു പിന്നാലെ ലോക്സഭാംഗങ്ങളായ കേന്ദ്രമന്ത്രിമാരാണ് സീനിയോറിറ്റി അനുസരിച്ച് പ്രതിജ്ഞയെടുത്തത്. കസവുള്ള വെള്ളമുണ്ടും പച്ച ഷർട്ടുമിട്ട് കുറിയും തൊട്ട് പ്രാർഥനയോടെ മലയാളത്തിൽ ദൈവനാമത്തിലായിരുന്നു മന്ത്രി സുരേഷ് ഗോപിയുടെ പ്രതിജ്ഞ.
പാർലമെന്റ് അംഗമല്ലാത്തതിനാൽ മന്ത്രി ജോർജ് കുര്യൻ ഇന്നലെ സഭയിലെത്തിയില്ല. മന്ത്രിമാർക്കു പിന്നാലെ സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലായിരുന്നു എംപിമാരുടെ പ്രതിജ്ഞ ചൊല്ലൽ. മഹാഭൂരിപക്ഷം പേരും ദൈവനാമത്തിലാണു പ്രതിജ്ഞയെടുത്തത്.
വൈകുന്നേരം അഞ്ചോടെ പ്രതിജ്ഞയെടുത്ത മലയാളി എംപിമാരിൽ കൂടുതൽ പേരും മലയാളത്തിലും കെ.സി. വേണുഗോപാലും പുതുമുഖം ഷാഫി പറന്പിലും ഇംഗ്ലീഷിലും ഹൈബി ഈഡൻ ഹിന്ദിയിലുമാണ് പ്രതിജ്ഞാവാചകം ചൊല്ലിയത്.
പ്രോട്ടെം സ്പീക്കറുടെ നിയമനത്തിലൂടെത്തന്നെ ഭരണഘടനയെ മോദി അട്ടിമറിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പ്രതിജ്ഞയെടുത്തപ്പോൾ പ്രതീകാത്മകമായി ഭരണഘടന ഉയർത്തിക്കാട്ടിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി ഭരണഘടന തകർക്കാൻ ശ്രമിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പാർലമെന്റിനു മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിമ മുന്പ് സ്ഥാപിച്ചിരുന്ന സ്ഥലത്തിനു മുന്നിലാണ് പ്രതിപക്ഷ നേതാക്കൾ ഇന്നലെ സംഘടിച്ച് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. രാജ്യസഭാ സമ്മേളനം ഇല്ലാതിരുന്നിട്ടും സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള രാജ്യസഭാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു.