പാർലമെന്റ് അംഗമല്ലാത്തതിനാൽ മന്ത്രി ജോർജ് കുര്യൻ ഇന്നലെ സഭയിലെത്തിയില്ല. മന്ത്രിമാർക്കു പിന്നാലെ സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലായിരുന്നു എംപിമാരുടെ പ്രതിജ്ഞ ചൊല്ലൽ. മഹാഭൂരിപക്ഷം പേരും ദൈവനാമത്തിലാണു പ്രതിജ്ഞയെടുത്തത്.
വൈകുന്നേരം അഞ്ചോടെ പ്രതിജ്ഞയെടുത്ത മലയാളി എംപിമാരിൽ കൂടുതൽ പേരും മലയാളത്തിലും കെ.സി. വേണുഗോപാലും പുതുമുഖം ഷാഫി പറന്പിലും ഇംഗ്ലീഷിലും ഹൈബി ഈഡൻ ഹിന്ദിയിലുമാണ് പ്രതിജ്ഞാവാചകം ചൊല്ലിയത്.
പ്രോട്ടെം സ്പീക്കറുടെ നിയമനത്തിലൂടെത്തന്നെ ഭരണഘടനയെ മോദി അട്ടിമറിച്ചതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പ്രതിജ്ഞയെടുത്തപ്പോൾ പ്രതീകാത്മകമായി ഭരണഘടന ഉയർത്തിക്കാട്ടിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി ഭരണഘടന തകർക്കാൻ ശ്രമിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പാർലമെന്റിനു മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിമ മുന്പ് സ്ഥാപിച്ചിരുന്ന സ്ഥലത്തിനു മുന്നിലാണ് പ്രതിപക്ഷ നേതാക്കൾ ഇന്നലെ സംഘടിച്ച് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. രാജ്യസഭാ സമ്മേളനം ഇല്ലാതിരുന്നിട്ടും സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള രാജ്യസഭാംഗങ്ങളും മാർച്ചിൽ പങ്കെടുത്തു.