അഭിമാനമായി പുഷ്പക് പറന്നിറങ്ങി; ആർഎൽവി അവസാന ലാൻഡിംഗ് പരീക്ഷണവും വിജയം
Monday, June 24, 2024 3:54 AM IST
ബംഗളൂരു: പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർഎൽവി) മൂന്നാമത്തേതും അവസാനത്തേതുമായ ലാൻഡിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. കർണാടകയിലെ ചിത്രദുർഗയിലുള്ള എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ രാവിലെ 7.10നായിരുന്നു പരീക്ഷണ ലാൻഡിംഗ്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് ചിറകോടുകൂടിയ ‘പുഷ്പക്’ വിക്ഷേപണ വാഹനത്തെ മുകളിലേക്കുയർത്തിയത്.
ഭൂതലത്തിൽനിന്നു നാലര കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം താഴേയ്ക്കിട്ടു. പുഷ്പക് ആർഎൽവി സ്വയംനിയന്ത്രിത സംവിധാനങ്ങളുപയോഗിച്ച് കൃത്യമായി റൺവേയുടെ മധ്യത്തിൽ ലാൻഡ് ചെയ്തു. റൺവേയിൽ ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപ് വാഹനത്തിന്റെ പ്രവേഗം മണിക്കൂറിൽ 320 കിലോമീറ്റർ ആയിരുന്നു.
സാധാരണ യാത്രാവിമാനത്തിന് ഇത് 260 കിലോമീറ്ററും യുദ്ധവിമാനത്തിന് 280 കിലോമീറ്ററും ആയിരിക്കും. റൺവേയിൽ ഇറങ്ങിയതിനു പിന്നാലെ ആർഎൽവിയിലെ ബ്രേക്ക് പാരഷൂട്ട് വിടർന്നു. ഇതോടെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായി കുറഞ്ഞു. തുടർന്ന് ലാൻഡിംഗ് ഗിയർ ബ്രേക്കുകൾ പ്രവർത്തിച്ചു. ഒപ്പം റഡ്ഡറും നോസ് വീൽ ഡ്രൈവിംഗ് സംവിധാനവും പ്രവർത്തനക്ഷമമായി.
റൺവേയിൽവന്നുനിൽക്കാൻ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തുതന്നെ പുഷ്പക് നിന്നു. രണ്ടാം പരീക്ഷണത്തിനായി ഉപയോഗിച്ച അതേ വാഹനം തന്നെയാണ് ഇത്തവണയും ഉപയോഗിച്ചത്. അമേരിക്കയുടെ സ്പേസ് ഷട്ടിലിന് സമാനമായ പുഷ്പകിന് ഒരുഎസ്യുവി കാറിന്റെ അത്രയും വലിപ്പമാണുള്ളത്. കഴിഞ്ഞവർഷമായിരുന്നു ആദ്യ പരീക്ഷണം. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു രണ്ടാം പരീക്ഷണം.
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ അംഗങ്ങളെ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അഭിനന്ദിച്ചു. ജെ. മുത്തുപാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. ബി. കാർത്തികാണ് വെഹിക്കിൾ ഡയറക്ടർ.