നീറ്റ്-പിജി പരീക്ഷ മാറ്റിയ നടപടി : വിദ്യാർഥികൾ പ്രതിഷേധത്തിൽ
സ്വന്തം ലേഖകൻ
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിയത് വിദ്യാർഥികളെ വലച്ചു. പ്രവേശന പരീക്ഷയ്ക്കായി പരീക്ഷാകേന്ദ്രത്തിൽ എത്തിയപ്പോഴാണ് പലരും പരീക്ഷ മാറ്റിയ വിവരം അറിഞ്ഞത്. ഇന്നലെ രാവിലെ ഒന്പതുമുതൽ നടക്കേണ്ട പരീക്ഷ ശനിയാഴ്ച രാത്രി പത്തിനാണു മാറ്റിയത്.
സിഎസ്ഐആർ-നെറ്റ് പരീക്ഷ മാറ്റിയതിനു പിന്നാലെയാണ് നീറ്റ് പിജിയും മാറ്റിവച്ചത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതു സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് വീണ്ടും പരീക്ഷാമാറ്റം. രാജ്യത്തെ മൊത്തം 52,000 ബിരുദാനന്തര ബിരുദ സീറ്റുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.
അഞ്ചു വർഷത്തെ പഠനത്തിനുശേഷമാണ് പിജി പ്രവേശന പരീക്ഷയ്ക്കായി വിദ്യാർഥികൾ എത്തിയത്. എന്നാൽ സെന്ററിൽ എത്തിയശേഷമാണു പരീക്ഷ മാറ്റിയ വിവരം അറിഞ്ഞതെന്ന് ഡൽഹിയിലെ പരീക്ഷാർഥികൾ മാധ്യമപ്രവർത്തകരോടു പറഞ്ഞു. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും വിദ്യാർഥികൾ ആരോപിച്ചു.
രാജ്യത്തെ വിദ്യാഭ്യാസസംവിധാനം നശിച്ചെന്ന് യുണൈറ്റഡ് ഡോക്ടോഴ്സ് ഫ്രണ്ട് അസോസിയേഷൻ കുറ്റപ്പെടുത്തി. പത്തു മണിക്കൂർ മുന്പാണ് പരീക്ഷ റദ്ദാക്കുന്നത്. രാവിലെ പരീക്ഷ നടക്കുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരീക്ഷാകേന്ദ്രങ്ങളിലേക്ക് തലേ ദിവസം തന്നെ എത്തിയിരുന്നുവെന്നും ഡോക്ടോഴ്സ് ഫ്രണ്ട് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ലക്ഷ്യ മിത്തൽ ചൂണ്ടിക്കാട്ടി.
പരീക്ഷയെഴുതാനിരുന്ന രണ്ടു ലക്ഷത്തോളം വിദ്യാർഥികളുടെ ജീവിതം വച്ച് സർക്കാർ പന്താടുകയാണ്. അവസാനനിമിഷം പരീക്ഷ മാറ്റുന്ന നടപടി അസാധാരണമാണ്. എത്രനാൾ ഇതു തുടരുമെന്നും അസോസിയേഷൻ ചോദിച്ചു. നീറ്റ് -യുജി ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ഇന്നലെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.