എക്സിറ്റ് പോളുകൾ നഷ്ടക്കച്ചവടം: ആക്സിസ് മൈ ഇന്ത്യ മേധാവി
Monday, June 24, 2024 3:54 AM IST
ന്യൂഡൽഹി: എക്സിറ്റ് പോളുകൾ നഷ്ടക്കച്ചവടമാണെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. സർവേകൾക്കായി മുടക്കുന്ന തുക പൂർണമായും ഒരു മാധ്യമസ്ഥാപനവും നൽകാറില്ല. മറ്റുള്ളവർ നമ്മളെ തിരിച്ചറിയുമെന്നുമാത്രമാണ് ഇതുകൊണ്ടുള്ള ഒരേയൊരു ലാഭമെന്നും അദ്ദേഹം പറഞ്ഞു. “കോർപറേറ്റുകൾക്കായി മാർക്കറ്റ് സർവേ നടത്തുമ്പോൾ ലഭിക്കാത്ത ദൃശ്യതയാണ് എക്സിറ്റ് പോളുകളിലൂടെ ലഭിക്കുക.
എന്റെ ഇടപാടുകാരിൽ 70 ശതമാനവും കോർപറേറ്റുകളാണ്. ഇതിൽനിന്നാണ് എന്റെ പ്രധാനവരുമാനം’’- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ആക്സിസ് മൈ ഇന്ത്യ മേധാവി പറഞ്ഞു.
“കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64 കോടി വോട്ടർമാരിൽ, ഞങ്ങൾ 5.82 ലക്ഷം വോട്ടർമാരുമായി സംസാരിച്ചു. 3,607 നിയമസഭാ മണ്ഡലങ്ങളിലും 22,000-ലധികം ഗ്രാമങ്ങളിലും സർവേ നടത്തി. പ്രചവനം കൃത്യമായിരുന്നെങ്കിലും മുടക്കിയ പണം പോകുമായിരുന്നു. എന്നാൽ, കമ്പനിയുടെ ബ്രാൻഡ് മൂല്യം വർധിക്കുമായിരുന്നു.
ഇതുവരെ 65 തെരഞ്ഞെടുപ്പുകളിലാണ് എക്സിറ്റ് പോൾ നടത്തിയത്. ഇതിൽ 60 എണ്ണം കൃത്യമായി പ്രവചിച്ചു’’-അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ പ്രവചനം പാളിയതിനെത്തുടർന്ന് പ്രദീപ് ഗുപ്ത വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ചാനൽ ചർച്ചയിൽ അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തിരുന്നു.