ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയിലെയും (നീറ്റ്) കോളജ് അധ്യാപക പ്രവേശന പരീക്ഷയിലെയും (നെറ്റ്) വ്യാപകക്രമക്കേടുകളെത്തുടര്ന്നുള്ള പ്രതിഷേധത്തില്‍നിന്ന് മുഖം രക്ഷിക്കാന്‍ പ്രവേശന പരീക്ഷാ നടത്തിപ്പുചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) തലവന്‍ സുബോധ് കുമാര്‍ സിംഗിനെ കേന്ദ്രസര്‍ക്കാര്‍ നീക്കി.
സ്ഥിരം അധ്യക്ഷനെ നിയമിക്കുംവരെ 1985 ബാച്ച് ഐഎഎസ് ഓഫീസറായ പ്രദീപ് സിംഗ് കരോളയ്ക്കു താത്കാലിക ചുമതലയും നല്കി. സ്ഥിരം അധ്യക്ഷനെ ഉടന്‍ നിയമിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെ ക്രമക്കേടുകളുടെ പേരില്‍ രണ്ടുമാസമായി വിവാദങ്ങളുടെ നടുവിലായിരുന്ന എന്‍ടിഎയുടെ പിഴവുകൾ പരിശോധിക്കാൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിക്കുകയും ചെയ്തു. മുൻ ഐഎസ്ആർഒ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായി ഏഴംഗ സമിതിയെയാണ് കേന്ദ്രസർക്കാർ നിയമിച്ചത്. പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സമിതി നിർദേശിക്കും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞദിവസം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഉന്നതതല സമിതി രൂപീകരിക്കുന്ന കാര്യം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കി വിജ്ഞാപനം പുറത്തിറക്കിയത്. സമിതി പഠനം നടത്തി രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
ഡൽഹി എയിംസ് മുൻ ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ബി.ജെ. റാവു, ഐഐടി മദ്രാസ് സിവിൽ എൻജിനിയറിംഗ് വിഭാഗം പ്രഫസർ കെ. രാമമൂർത്തി, കർമയോഗി ഭാരത് സഹസ്ഥാപകൻ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി ഡീൻ പ്രഫ. ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
പൊതുപരീക്ഷാ പ്രക്രിയയിൽ ആവശ്യമായ പരിഷ്കരണത്തോടൊപ്പം ഡാറ്റാ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക, എൻടിഎയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലായിരിക്കും സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്.
പൊതുപരീക്ഷാ ക്രമക്കേട്: കടുത്ത ശിക്ഷകൾ നിർദേശിക്കുന്ന നിയമം പ്രാബല്യത്തിൽ ന്യൂഡൽഹി: പ്രവേശന പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് കടുത്ത ശിക്ഷയും പിഴയും നിർദേശിക്കുന്ന പൊതുപരീക്ഷാ നിയമം പ്രാബല്യത്തിൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ പാർലമെന്റിൽ പാസാക്കിയ പൊതുപരീക്ഷാ നിയമം പ്രാബല്യത്തിൽ വന്നത് വെള്ളിയാഴ്ചയാണ്. നീറ്റ് യുജി, നെറ്റ് പരീക്ഷകളിലുണ്ടായ ക്രമക്കേടുകൾക്കു പിന്നാലെയാണ് പൊതുപരീക്ഷാ നിയമത്തിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കിയത്.
ചോദ്യപേപ്പർ ചോർത്തൽ, ഉത്തരക്കടലാസിൽ കൃത്രിമം കാണിക്കൽ, ആൾമാറാട്ടം, റാങ്ക് ലിസ്റ്റ് അട്ടിമറി തുടങ്ങിയ കുറ്റങ്ങൾക്ക് പത്തു ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴയും പരമാവധി അഞ്ചുവർഷം തടവുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾക്കു ജാമ്യം ലഭിക്കില്ല.
പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അതു റിപ്പോർട്ട് ചെയ്യാത്ത പരീക്ഷാസേവന ദാതാക്കൾക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തിൽ വകുപ്പുകളുണ്ട്. ഏതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ മൂന്നു മുതൽ പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.
പരീക്ഷാ അധികാരികളും സേവനദാതാക്കളും ഒരുമിച്ച് ക്രമക്കേട് കാണിച്ചാൽ കുറ്റകൃത്യത്തിൽ പങ്കുള്ളവർക്ക് അഞ്ചു മുതൽ പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.