മോദി-ഷേക്ക് ഹസീന ചർച്ചയിൽ 10 കരാറുകൾ
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: ഉഭയക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യയും ബംഗ്ലാദേശും സുപ്രധാനമായ പത്ത് കരാറുകളിൽ ഒപ്പുവച്ചു. രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണു കരാറുകൾക്ക് അന്തിമരൂപമായത്.
പ്രതിരോധം, ഡിജിറ്റൽ മേഖലയിലെ പങ്കാളിത്തം തുടങ്ങിയ തന്ത്രപ്രധാന മേഖലയ്ക്കു പുറമേ ബംഗ്ലാദേശിൽനിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നവർക്ക് ഇ-മെഡിക്കൽ വീസ ഉൾപ്പെടെ ധാരണയിലുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാന്പത്തിക സഹകരണ കരാറിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കുശേഷം ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു. ഡിജിറ്റൽ, ഹരിത മേഖലകളിലെ സഹകരണം, മാരിടൈം, ആരോഗ്യം, ടെലികോ, ബഹിരാകാശം (റിന്യുവൽ ), സമുദ്രഗവേഷണം, ദുരന്തനിവാരണം, ഫിഷറീസ്, സൈനിക പരിശീലനം എന്നിവയിലാണു ധാരണാപത്രങ്ങൾ ഒപ്പിട്ടത്.
റെയിൽവേയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ഇതിനകം ശക്തമാണ്. തുറമുഖം, ഊർജവിതരണം എന്നീ മേഖകളിലും സഹകരണം വർധിച്ചുവരികയാണെന്ന് മോംഗ്ള തുറമുഖം, ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ത്യ വിശ്വസനീയ പങ്കാളിയാണെന്നു പറഞ്ഞ ഷേക്ക് ഹസീന ഇന്ത്യയുടെ ഇന്തോ പസഫിക് പദ്ധതിയിൽ ബംഗ്ലാദേശ് പങ്കാളികളാകുമെന്നും വ്യക്തമാക്കി.