കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ധനമന്ത്രി
Sunday, June 23, 2024 2:02 AM IST
ന്യൂഡൽഹി: കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സ്റ്റാർട്ടപ്പ്, നൂതനത്വം തുടങ്ങിയ മേഖലയിൽ രാജ്യത്തിന് അഭിമാനകരമായ രീതിയിലുള്ള നേട്ടങ്ങൾ കേരളത്തിനുണ്ട്. അവ നിലനിർത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും ആവശ്യമായ സാന്പത്തികസഹായം കേരളത്തിനു ലഭിക്കണം.
പ്രീ-ബജറ്റ് ചർച്ചകളുടെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചുചേർത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന്റെ ആവശ്യം ബാലഗോപാൽ ഉന്നയിച്ചത്.
സംസ്ഥാനത്തിന്റെ നിലവിലെ സാന്പത്തിക പ്രയാസങ്ങൾ മറികടക്കാൻ സാധിക്കുന്ന നിലയിൽ രണ്ടു വർഷ കാലയളവിലെ പ്രത്യേക സാന്പത്തികസഹായമാണ് കേരളം ആവശ്യപ്പെട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേഖലയുടെ വികസനത്തിന് 5000 കോടി രൂപയുടെ വിസിൽ പാക്കേജ് അനുവദിക്കണം.
കൂടാതെ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമാണം ഉൾപ്പെടെ പദ്ധതികൾക്കായും ധനസഹായം ആവശ്യമാണെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണം, ഓണറേറിയങ്ങൾ ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചു.