നെറ്റ് പരീക്ഷാ ചോദ്യപേപ്പർ 48 മണിക്കൂർ മുന്‍പ് ചോർന്നു യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുന്‍പ് ചോർന്നതായി സിബിഐ കണ്ടെത്തൽ. ആറു ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ ആദ്യം ഡാർക്ക് വെബിലും ടെലിഗ്രാമിലും വിറ്റത്. പിന്നീട്, 3000 രൂപയ്ക്കു ടെലിഗ്രാമിൽ ചോദ്യപേപ്പറും ഉത്തരസൂചികയും ലഭ്യമായിരുന്നു. അതേസമയം, ചോദ്യപേപ്പർ എവിടെനിന്നു ചോർന്നു എന്നതിൽ തെളിവില്ല.
കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണു സിബിഐ അന്വേഷണം നടത്തുന്നത്. ചോദ്യപേപ്പർ തയാറാക്കിയവരെയും പരീക്ഷാ നടത്തിപ്പുകാരെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യംചെയ്യും.
നീറ്റ് പുനഃപരീക്ഷ നാളെ നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർഥികളുടെ പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇന്നലെ പ്രസിദ്ധീകരിച്ചു. നാളെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
നിലവിൽ 15,000 വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കിയിട്ടുണ്ട്. നീറ്റിന്റെ കൗണ്‍സലിംഗ് ജൂലൈ ആറിനുതന്നെ നടക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരീക്ഷാ പേപ്പർ ചോർന്നതിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ ജൂലൈ എട്ടിന് പരിഗണിക്കും.