സെബിൻ ജോസഫ്
ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ സംബന്ധിച്ച് വിവാദം കത്തിപ്പടരവേ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഒരു പരീക്ഷകൂടി മാറ്റിവച്ചു. 25 മുതൽ 27 വരെ നടക്കേണ്ട ജോയിന്റ് സിഎസ്ഐആർ-യുജിസി-നെറ്റ് പരീക്ഷയാണ് മാറ്റിവച്ചത്. ഇതുസംബന്ധിച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് എൻടിഎ പ്രസ്താവനയിറക്കിയത്.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷാ നടത്തിപ്പിനാവശ്യമായ പ്രവർത്തനങ്ങൾ സ്വരുക്കൂട്ടുന്നതിലെ പ്രശ്നങ്ങളുമാണ് പരീക്ഷ മാറ്റിവയ്ക്കാനുള്ള കാരണങ്ങളായി പറഞ്ഞിരിക്കുന്നത്. പരീക്ഷ എന്നു നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനായി വെബ്സൈറ്റ് സന്ദർശിച്ചുകൊണ്ടിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
സയൻസ്, ടെക്നോളജി വിഷയങ്ങളിൽ പിഎച്ച്ഡി ഫെലോഷിപ്പും അധ്യാപക യോഗ്യതയും നിർണയിക്കുന്നതിന് കൗൺസിൽ ഓഫ് സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു (യുജിസി)മായി ചേർന്ന് നടത്തുന്ന പരീക്ഷയാണിത്.
അതിനിടെ നീറ്റ്-യുജി, യുജിസി-നെറ്റ് പരീക്ഷാ വിവാദത്തിൽ ഇന്നലെ രാജ്യവ്യാപകമായി വിദ്യാർഥിസംഘടനകളുടെ പ്രതിഷേധമിരന്പി. കേരളം ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ നടന്നു. ഡൽഹി, ഹൈദരാബാദ്, ലക്നോ എന്നിവിടങ്ങളിലെ പ്രതിഷേധം അക്രമാസക്തമായി. പോലീസ് വിദ്യാർഥികൾക്കു നേരേ ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
ഡൽഹിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ യോഗാദിന ചടങ്ങിൽ പങ്കെടുത്തില്ല.
ഡൽഹി യൂണിവേഴ്സിറ്റിയിലെ നോർത്ത് കാന്പസിൽ ഐസയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി. വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പരീക്ഷാ അഴിമതി വിദ്യാർഥികളെ മാത്രമല്ല വഞ്ചിച്ചതെന്നും രാജ്യത്തെ മുഴുവൻ ഒറ്റുകൊടുത്തെന്നും യൂത്ത് കോണ്ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പറഞ്ഞു.
നെറ്റ് പരീക്ഷാ ചോദ്യപേപ്പർ 48 മണിക്കൂർ മുന്പ് ചോർന്നു യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ നടക്കുന്നതിന് 48 മണിക്കൂർ മുന്പ് ചോർന്നതായി സിബിഐ കണ്ടെത്തൽ. ആറു ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ ആദ്യം ഡാർക്ക് വെബിലും ടെലിഗ്രാമിലും വിറ്റത്. പിന്നീട്, 3000 രൂപയ്ക്കു ടെലിഗ്രാമിൽ ചോദ്യപേപ്പറും ഉത്തരസൂചികയും ലഭ്യമായിരുന്നു. അതേസമയം, ചോദ്യപേപ്പർ എവിടെനിന്നു ചോർന്നു എന്നതിൽ തെളിവില്ല.
കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചാണു സിബിഐ അന്വേഷണം നടത്തുന്നത്. ചോദ്യപേപ്പർ തയാറാക്കിയവരെയും പരീക്ഷാ നടത്തിപ്പുകാരെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യംചെയ്യും.
നീറ്റ് പുനഃപരീക്ഷ നാളെ നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർഥികളുടെ പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇന്നലെ പ്രസിദ്ധീകരിച്ചു. നാളെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
നിലവിൽ 15,000 വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കിയിട്ടുണ്ട്. നീറ്റിന്റെ കൗണ്സലിംഗ് ജൂലൈ ആറിനുതന്നെ നടക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പരീക്ഷാ പേപ്പർ ചോർന്നതിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ ജൂലൈ എട്ടിന് പരിഗണിക്കും.