ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കി നിയമസഭ പിരിച്ചുവിട്ട് കേന്ദ്രഭരണ പ്രദേശമാക്കിയ ജമ്മു-കാഷ്മീരിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. ഓഗസ്റ്റ് 20നു മുന്പായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസർക്കു നിർദേശം നൽകി.
യഥാക്രമം നവംബർ 11, നവംബർ 26, ജനുവരി അഞ്ച് എന്നീ തീയതികളിൽ കാലാവധി അവസാനിക്കുന്ന ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 20ന് മുന്പായി ഈ സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കൂടാതെ 47 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും നടക്കും.
തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പോളിംഗ് സ്റ്റേഷൻ കണ്ടെത്തുന്നതിനുള്ള നടപടികൾ ചൊവ്വാഴ്ചയോടെ ആരംഭിക്കണം.
കരട് വോട്ടർപട്ടിക ജൂലൈ 25ന് പ്രസിദ്ധീകരിക്കണം. ഓഗസ്റ്റ് ഒന്പതുവരെ വോട്ടർമാർക്ക് പരാതി രജിസ്റ്റർ ചെയ്യാം. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 20ന് മുന്പായി പ്രസിദ്ധീകരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നൽകിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു- കാഷ്മീരിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്.