ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കണ്വീനറുമായ അരവിന്ദ് കേജരിവാളിന്റെ ജാമ്യം ഡൽഹി ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു.
വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഇഡി നൽകിയ ഹർജിയിലാണു ജസ്റ്റീസ് സുധീർ കുമാർ ജെയിൻ ജാമ്യം താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഉത്തരവിട്ടത്. വിശദമായ ഉത്തരവിനായി കേസ് മാറ്റിവയ്ക്കുകയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനകം വിധി പറയുമെന്നും കോടതി പറഞ്ഞു. അതുവരെ കീഴ്ക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നും ഇന്നലെ കോടതി നിർദേശിച്ചു.
വ്യാഴാഴ്ചയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഡൽഹി റോസ് അവന്യു കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കേജരിവാളിന് ജാമ്യം അനുവദിച്ചത്. എന്നാൽ ഈ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇഡി വ്യാഴാഴ്ച ഉന്നയിച്ചെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല. തുടർന്ന് ഇന്നലെ രാവിലെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഇഡിക്കുവേണ്ടി കോടതിയിൽ ഹാജരായത്. കേസിൽ വാദം നടത്താൻ തങ്ങൾക്ക് മതിയായ അവസരം ലഭിച്ചില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.
വിചാരണക്കോടതി ജഡ്ജി എല്ലാ രേഖകളും പരിശോധിച്ചിട്ടില്ല. അതു ചെയ്യേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. കേസിൽ കേജരിവാളിന് ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ ഏജൻസി ഹാജരാക്കിയിട്ടും അതു പരിഗണിച്ചില്ലെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
പ്രസക്തമായ തെളിവുകൾ പരിഗണിക്കാതെ അപ്രസക്ത തെളിവുകൾ കണക്കിലെടുത്താണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. എന്നാൽ, കേജരിവാളിനെതിരേ അഴിമതിയുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ സമർപ്പിക്കാൻ ഇഡിക്കു സാധിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അന്വേഷണ ഏജൻസിക്ക് തെളിവുകൾ കണ്ടെത്തുന്നതിനുവേണ്ടി മാത്രം ആളുകളെ അനിശ്ചിത കാലത്തേക്ക് ജയിലിലടയ്ക്കാനാകില്ലെന്നും ഇഡിയുടെ സമീപനം തെറ്റാണെന്നും കേജരിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി.
കേസിൽ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് മേയ് പത്തിലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും നിലവിൽ ഇഡിയുടെ വാദങ്ങൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.