ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന് ബിജെപിയും പ്രതിപക്ഷ ഇന്ത്യ സഖ്യവും നിലപാട് കടുപ്പിച്ചതോടെ ചരിത്രത്തിൽ ആദ്യമായി ഈ സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പുണ്ടാകാൻ സാധ്യത.
സ്പീക്കർ സ്ഥാനം മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ ഇന്നലെ നടന്ന എൻഡിഎ നേതൃയോഗത്തിൽ ബിജെപി വ്യക്തമാക്കി. എന്നാൽ, കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു ലഭിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർപദവി നൽകുന്നില്ലെങ്കിൽ സ്പീക്കർ പദവിയിലേക്ക് മത്സരം അനിവാര്യമാകുമെന്ന് കോണ്ഗ്രസ് മുന്നറിയിപ്പു നൽകി.
അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ബുധനാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. പ്രതിപക്ഷവുമായി നീക്കുപോക്കുണ്ടാക്കാൻ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വരെ ബിജെപിക്കു സമയമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായാണു നടന്നത്.
1999ൽ വാജ്പേയിയുടെ കാലത്ത് സഖ്യകക്ഷിയായിരുന്ന ടിഡിപിയുടെ ജി.എം.സി. ബാലയോഗിയും പിന്നീട് ശിവസേനയിലെ മനോഹർ ജോഷിയും സ്പീക്കർമാരായിരുന്നു. ഇത്തവണ സഖ്യകക്ഷി സർക്കാരാണെങ്കിലും സ്പീക്കർ പദവി ബിജെപിക്കു വേണമെന്ന് പാർട്ടി കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.
ബിജെപി ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയും ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരിയുമായ ഡി. പുരന്ദരേശ്വരിയാണ് സ്പീക്കർ സ്ഥാനത്തേക്ക് മുന്നിലുള്ളത്. കോണ്ഗ്രസിൽനിന്ന് ബിജെപിയിലേക്കു കൂറുമാറിയ പുരന്ദരേശ്വരിയുടെ നേതൃത്വത്തിലാണ് ബിജെപിയും ടിഡിപിയും സഖ്യമുണ്ടാക്കിയത്.
പുരന്ദരേശ്വരിയുടെ പദവിയിലൂടെ സ്പീക്കർ സ്ഥാനത്തിന് അവകാശമുന്നയിച്ച തെലുങ്കുദേശത്തെയും നായിഡുവിനെയും മയപ്പെടുത്താനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ആന്ധ്രയിലെ ഉന്നത നേതാവായിരുന്ന എൻ.ടി. രാമറാവുവിന്റെ മകളെന്നതും ടിഡിപിക്കും ബിജെപിക്കും ഒരുപോലെ സ്വീകാര്യയെന്നതും പുരന്ദരേശ്വരിക്ക് അനുകൂലമാകും. കോണ്ഗ്രസിന്റെ മുൻ നേതാവായ പുരന്ദരേശ്വരി യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രിയുമായിരുന്നു.
എന്നാൽ, ഒഡീഷയിൽനിന്നുള്ള മുതിർന്ന ബിജെപി നേതാവ് ഭർതൃഹരി മഹ്താബിന്റെ പേരും പരിഗണനയിലുണ്ട്. പാർലമെന്ററി നടപടിക്രമങ്ങളിലെ മികവും ഒഡീഷയിൽ ബിജെപിക്കു ലഭിച്ച വൻവിജയവുമാണ് ഭർതൃഹരിക്കുള്ള അനുകൂല ഘടകങ്ങൾ. ബിജെഡി ടിക്കറ്റിൽ കട്ടക്കിൽനിന്നു തുടർച്ചയായി ആറു തവണ ലോക്സഭാംഗമായ ഭർതൃഹരി കഴിഞ്ഞ മാർച്ച് 28നാണ് ബിജെപിയിൽ ചേർന്ന് ഏഴാം തവണയും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിലെ കോട്ടയിൽനിന്നു വീണ്ടും ജയിച്ച നിലവിലെ സ്പീക്കർ ഓം ബിർളയ്ക്ക് വീണ്ടുമൊരു തവണ കൂടി ആഗ്രഹമുണ്ടെങ്കിലും സാധ്യത കുറവാണെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു.
പാർലമെന്ററി കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ പദവി ലഭിച്ചാൽ എട്ടു തവണയായി ലോക്സഭാംഗവും മുതിർന്ന കോണ്ഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനാണ് സാധ്യത.
രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന കൊടിക്കുന്നിലിന്റെ ദളിത് പശ്ചാത്തലവും അദ്ദേഹത്തിന് അനുകൂലമാകും. 2014ൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെയുടെ എം. തന്പിദുരൈ ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. എന്നാൽ, മോദിയുടെ രണ്ടാം മന്ത്രിസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കർ പദവി ആർക്കും നൽകിയില്ല. അഞ്ചു വർഷവും ഈ പദവി ഒഴിഞ്ഞുകിടന്നു.
ലോക്സഭയിലെ വിശ്വാസവോട്ടെടുപ്പ്, പാർട്ടികളിലെ പിളർപ്പ്, എംപിമാരുടെ കൂറുമാറ്റം അടക്കമുള്ള വിഷയങ്ങളിൽ സ്പീക്കറുടെ തീരുമാനം അതീവ നിർണായകമാണ്. ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ലാത്ത ലോക്സഭയിൽ സ്പീക്കറുടെ നിലപാട് മോദി സർക്കാരിന്റെ നിലനിൽപ്പിനും നിയമനിർമാണം അടക്കമുള്ള കാര്യങ്ങൾക്കും പ്രധാനമാണ്. സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ റാങ്കുണ്ട്.
കൊടിക്കുന്നിൽ പ്രോട്ടെം സ്പീക്കർ ന്യൂഡൽഹി: 18-ാം ലോക്സഭയുടെ പ്രോട്ടെം സ്പീക്കറായി മാവേലിക്കര മണ്ഡലത്തിൽനിന്നു വിജയിച്ച കോണ്ഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചുമതലകൾ പ്രോട്ടെം സ്പീക്കറാണു നിർവഹിക്കുക. പ്രോ ട്ടെം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കും പുതിയ എംപിമാരുടെ സത്യപ്രതിജ്ഞ.
ഈ മാസം 24ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനുമുന്പ് രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് മുന്പാകെ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും.