പ്രിയങ്കരിയാകാൻ വയനാട്ടിലേക്ക്
Wednesday, June 19, 2024 2:05 AM IST
ന്യൂഡൽഹി: വയനാട്ടിൽ ഇനി പ്രിയങ്കാരവം. വിജയിച്ച രണ്ടു സീറ്റുകളിലൊന്നായ വയനാട് സീറ്റ് രാഹുൽ ഗാന്ധി ഒഴിയുമെന്നും പകരം ഇവിടെ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെ വയനാട് വീണ്ടും ദേശീയശ്രദ്ധയാകർഷിക്കുകയാണ്.
കോൺഗ്രസിന്റെ താരപ്രചാരകയായ പ്രിയങ്ക തന്റെ കന്നിയങ്കത്തിന് വയനാടിനെ തെരഞ്ഞെടുത്തത് ഗാന്ധി കുടുംബത്തിന് ഈ മണ്ഡലത്തോടുള്ള കൂറ് വ്യക്തമാക്കുന്നു. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന കോണ്ഗ്രസ് നേതൃയോഗമാണ് രാഹുൽ റായ്ബറേലി സീറ്റ് നിലനിർത്താനും വയനാട് ഒഴിയാനും പ്രിയങ്കയെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറക്കാനും തീരുമാനിച്ചത്. രാഹുൽ ഗാന്ധി രണ്ട് ലോക്സഭാ സീറ്റുകളിൽനിന്നു വിജയിച്ചെങ്കിലും നിയമപ്രകാരം ഒരു സീറ്റ് ഒഴിയേണ്ടതുണ്ട്.
2004ലെ പൊതുതെരഞ്ഞെടുപ്പിൽ അമ്മ സോണിയ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കുമൊപ്പമായിരുന്നു പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. തുടർന്ന് 20 വർഷങ്ങൾക്കിപ്പുറം 52 കാരിയായ പ്രിയങ്ക തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്.
2019 ജനുവരിയിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോണ്ഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതോടെ പ്രിയങ്ക സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 2020 സെപ്റ്റംബറിൽ ജ്യോതിരാദിത്യ സിന്ധ്യ കോണ്ഗ്രസ് വിട്ടതോടെ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 108 പൊതുയോഗങ്ങളിലും റോഡ്ഷോകളിലും പ്രിയങ്ക പങ്കെടുത്തിരുന്നു. വയനാടിനെ സംബന്ധിച്ചും പ്രിയങ്ക പുതുമുഖമല്ല. രാഹുലിനൊപ്പം 2019 ലും 2024 ലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.
അതിയായ സന്തോഷം: പ്രിയങ്ക ഗാന്ധി വയനാടിനെ പ്രതിനിധീകരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. രാഹുൽ ഗാന്ധിയുടെ അഭാവം വയനാട്ടുകാരെ അനുഭവിപ്പിക്കില്ല. ഞാൻ കഠിനാധ്വാനം ചെയ്യും. എല്ലാവരേയും സന്തോഷിപ്പിക്കാനും ഒരു നല്ല പ്രതിനിധിയാകാനും ശ്രമിക്കും.
റായ്ബറേലിയുമായും അമേഠിയുമായും എനിക്ക് അഭേദ്യമായ ബന്ധമുണ്ട്. അതു തകർക്കാൻ കഴിയില്ല. റായ്ബറേലിയിലെ തന്റെ സഹോദരനെയും സഹായിക്കും. തങ്ങൾ രണ്ടുപേരും റായ്ബറേലിയിലും വയനാട്ടിലും ഉണ്ടാകും.