മണിപ്പുർ: നിർണായക നീക്കങ്ങളിലേക്കു കേന്ദ്രം
Wednesday, June 19, 2024 2:05 AM IST
ന്യൂഡൽഹി: മണിപ്പുരിലെ അക്രമം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലേക്ക് ഒടുവിൽ കേന്ദ്രസർക്കാർ എത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗം സമാധാനചർച്ചകൾ ഉൾപ്പെടെയുള്ള പരിപാടികൾക്കു രൂപം നൽകി.
സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിശദറിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിക്കു സമർപ്പിച്ചിരുന്നു. ഇതു വിലയിരുത്തിയ ശേഷമാണു ഭാവിപരിപാടികൾ ആസൂത്രണം ചെയ്തത്.
പരസ്പരം പോരടിക്കുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളുമായി എത്രയും വേഗം ആഭ്യന്തരമന്ത്രി ചർച്ച നടത്തും. കൂടുതൽ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ സംഘർഷം ലഘൂകരിക്കുന്നതിന് അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി യോഗത്തിൽ പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലുള്ള അകൽച്ച അവസാനിപ്പിക്കുന്നതിനാണു പ്രഥമ പരിഗണന.
പ്രശ്നബാധിത മേഖലകളിൽ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കുന്നതിനൊപ്പം അക്രമികൾക്കെതിരേ കർശന നിയമനടപടികൾക്കും യോഗം നിർദേശം നൽകി. കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കു ഭക്ഷണവും ശുദ്ധജലവും മരുന്നും ഉറപ്പാക്കണം. അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു.
മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ ഒഴിവാക്കിയായിരുന്നു ചർച്ച. മണിപ്പുർ പ്രശ്നത്തിൽ കാഴ്ചക്കാരായി നോക്കിനിന്നതിന്റെ പേരിൽ രണ്ടാം മോദി സർക്കാർ കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു.
മണിപ്പുർ പ്രശ്നം പരിഹരിക്കണമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് നിർദേശിക്കുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്താണു മൂന്നാമതും പ്രധാനമന്ത്രിപദത്തിലെത്തി ദിവസങ്ങൾക്കകം മണിപ്പുരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനിച്ചതെന്നു വിലയിരുത്തപ്പെടുന്നു.
ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തപൻ ദേഖ, കരസേനാ തലവൻ ജനറൽ മനോജ് പാണ്ഡെ, ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെ പ്രമുഖരാണു ചർച്ചയിൽ പങ്കെടുത്തത്.