ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു
Wednesday, June 19, 2024 1:32 AM IST
കോൽക്കത്ത: കൊറമാണ്ഡൽ ട്രെയിൻ ദുരന്തത്തിനു സമാനമായി ബംഗാളിൽ ട്രെയിൻ കൂട്ടിയിടി. ബംഗാളിലെ ഡാർജലിംഗ് ജില്ലയിൽ ചരക്ക് ട്രെയിൻ, നിർത്തിയിട്ടിരുന്ന കാഞ്ചന്ജംഗ എക്സ്പ്രസ് ട്രെയിനി നു പിന്നിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. 37 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. എട്ടു പേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണു മരിച്ചത്.
ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റും സഹപൈലറ്റും മരിച്ചു. എക്സ്പ്രസ് ട്രെയിനിന്റെ ഗാർഡും സംഭവസ്ഥലത്ത് മരിച്ചു. ആസാമിലെ സിൽച്ചറിൽനിന്നു കോൽക്കത്തയിലെ സീൽദായിലേക്കു സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസിലേക്ക് അതേ ലൈനിൽ സിഗ്നൽ തെറ്റിച്ചെത്തിയ ചരക്കു ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.
സിലിഗുരിക്കു സമീപം രംഗപാണി സ്റ്റേഷനടുത്താണ് അപകടം.ഇടിയുടെ ആഘാതത്തിൽ എക്സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
അപകടം ദുഃഖകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു.
പാസഞ്ചർ ട്രെയിനിന്റെ രണ്ട് ബോഗികൾ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി. ഇടിച്ചുകയറിയ ചരക്ക് ട്രെയിനിന്റെ എൻജിന്റെ മുകളിലായി മറ്റൊരു ബോഗി. പ്രദേശത്തെ പ്രതികൂല കാലാവസ്ഥ പെട്ടെന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി.
അപകടത്തെത്തുടർന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽനിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ മറികടന്നതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒഡീഷയിലെ ബഹനാഗ ബസാറിൽ കൊറമാണ്ഡൽ എക്സ്പ്രസ് ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മുന്നൂറോളം പേരാണു മരിച്ചത്.