നീറ്റ് പരീക്ഷയിൽ ക്രമക്കേട് സംഭവിച്ചു പാളിച്ച സമ്മതിച്ച് കേന്ദ്രമന്ത്രി
സനു സിറിയക്
Monday, June 17, 2024 1:10 AM IST
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ് യുജി) ക്രമക്കേട് സംഭവിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആവർത്തിക്കുന്പോൾ രണ്ടിടങ്ങളിൽ ക്രമക്കേട് സംഭവിച്ചതായി സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
വീഴ്ച ഗൗരവത്തോടെയാണു കാണുന്നതെന്നും നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എൻടിഎയുടെ ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എവിടെയാണു ക്രമക്കേടുകൾ സംഭവിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. എൻടിഎയിൽ മാറ്റങ്ങൾ അനിവാര്യമാണ്. സർക്കാരിന് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. ഒരു കുറ്റവാളിയെയും വെറുതെ വിടില്ല. എല്ലാവർക്കും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ലഭിക്കുന്നതിനായി വിദ്യാർഥികൾ 30 ലക്ഷം രൂപയോളം പരീക്ഷാമാഫിയകൾക്കു കൈമാറിയതായി ബിഹാർ പോലീസിന്റെ സാന്പത്തിക കുറ്റകൃത്യ വിഭാഗം വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഒന്പത് വിദ്യാർഥികൾക്കു സമൻസ് അയച്ചതായും പോലീസ് പറഞ്ഞു.
എന്നാൽ ഈ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻടിഎയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് എൻടിഎ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഈ മാസം 23ന് പുനഃപരീക്ഷ നടത്താൻ എൻടിഎയ്ക്ക് അനുമതി നൽകി. ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട ഹർജികളെല്ലാം തീർപ്പാക്കിയതായി സുപ്രീംകോടതി ഈ മാസം 13ന് ഹർജി പരിഗണിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സമർപ്പിച്ച ഹർജി ജൂലൈ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ഇതിനിടയിലാണ് ക്രമക്കേടുകൾ നടന്നുവെന്നു സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തുവന്നത്.
ക്രമക്കേടുകൾ സംഭവിച്ചുവെന്ന് കേന്ദ്രമന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ വിവാദമാകുകയാണ്. എൻടിഎ നടത്തിയ മറ്റു പരീക്ഷകളുടെ വിശ്വാസ്യതയും ഇതോടൊപ്പം സംശയനിഴലിലാകുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുണ്ട്.
ക്രമക്കേട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടു.