മലയാളി കാർ യാത്രികർക്കു നേരേ മുഖംമൂടിസംഘത്തിന്റെ ആക്രമണം; നാലു പേർ അറസ്റ്റിൽ
Monday, June 17, 2024 1:10 AM IST
കോയന്പത്തൂർ: കൊച്ചി-സേലം ദേശീയപാതയിൽ കോയന്പത്തൂർ മധുക്കരയിൽ മലയാളി കാർ യാത്രികർക്കുനേരേ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പത്തിലധികം വരുന്ന അക്രമികളിൽനിന്നു തലനാരിഴയ്ക്കാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസും രക്ഷപ്പെട്ടത്. കേസിൽ മധുക്കര പോലീസ് നാല് പാലക്കാട്ടുകാരെ അറസ്റ്റുചെയ്തു.
പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), നല്ലേപ്പിള്ളി സ്വദേശി അജയ് കുമാർ (24) എന്നിവരെയാണു പിടികൂടിയത്. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റെജിമന്റിൽ സൈനികനാണ്. പാലക്കാട്ടുനിന്നാണ് ഇവർ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. മൂന്നു കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘമാണു കാർ അടിച്ചുതകർത്തത്.
കൊച്ചിയിൽ നടത്തുന്ന ഡിസൈൻ കടയ്ക്കുവേണ്ട ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി ബംഗളൂരുവിൽനിന്നു മടങ്ങുകയായിരുന്നു അസ്ലം സിദ്ദിഖും സ്നേഹിതൻ ചാൾസും കടയിലെ രണ്ടു ജീവനക്കാരും. മൂന്നു വാഹനങ്ങളിലായെത്തിയ അക്രമിസംഘം കാർ തടഞ്ഞതും ചില്ലു തകർത്തതുമൊക്കെ പെട്ടെന്നായിരുന്നു. മനഃസാന്നിധ്യം വീണ്ടെടുത്ത് കാർ പെട്ടെന്ന് ഓടിച്ചു പോയതിനാലാണ് അസ്ലം സിദ്ദിഖും ചാൾസും രക്ഷപ്പെട്ടത്.
ഉടൻതന്നെ മധുക്കര പോലീസിൽ ഇവർ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ കുഴൽപ്പണമുണ്ടെന്നു കരുതിയുള്ള മോഷണശ്രമമെന്നാണ് മധുക്കര പോലീസ് കരുതുന്നത്. പിടികൂടാനുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പിന്നീട് അസ്ലം സിദ്ദിഖും നാട്ടിലെത്തി കുന്നത്തുനാട് പോലീസിലും പരാതി നൽകി.
പരാതി കേൾക്കാനും നടപടിയെടുക്കാനും മധുക്കര പോലീസ് കാണിച്ച ജാഗ്രതയും കരുതലും കുന്നത്തുനാട് പോലീസ് കാട്ടിയില്ലെന്ന് ഇവർക്ക് പരാതിയുണ്ട്. ഈ ആക്ഷേപം അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കു റൂറൽ എസ്പി നിർദേശം നൽകിയിട്ടുണ്ട്.