നീറ്റ് ക്രമക്കേട്: വിദ്യാർഥികൾക്ക് നേരത്തേ ചോദ്യപേപ്പർ ലഭിച്ചുവെന്ന് സംശയം
Monday, June 17, 2024 1:10 AM IST
പാറ്റ്ന: മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്) ചോദ്യപേപ്പറുകൾ ബിഹാറിലെ ഒന്പതു വിദ്യാർഥികൾക്ക് നേരത്തേ ചോർന്നുകിട്ടിയതായി അന്വേഷണസംഘത്തിന്റെ നിഗമനം. ചോദ്യപേപ്പർ മാഫിയയ്ക്കു കൈമാറാൻ തയാറാക്കിയതെന്നു സംശയിക്കുന്ന ആറ് ചെക്കുകൾ ബിഹാർ പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ടെത്തുകയും ചെയ്തു.
ചോദ്യപേപ്പർ ചോർത്തി നൽകുന്നതിന് ഓരോ വിദ്യാർഥികളിൽ നിന്നും 30 ലക്ഷം രൂപ വീതം ഈടാക്കിയിരുന്ന മാഫിയയ്ക്കുവേണ്ടി സജ്ജമാക്കിയ തീയതി രേഖപ്പെടുത്താത്ത ആറ് ചെക്കുകളാണ് പിടിച്ചെടുത്തതെന്ന് സാന്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിഐജി മാനവജിത് സിംഗ് ധില്ലൻ പറഞ്ഞു.
ചെക്ക് നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 13 പേരെ ഇതിനകം പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ഇതിൽ നാലുപേർ പരീക്ഷാജോലിയുമായി ബന്ധപ്പെട്ടവരാണ്. പരീക്ഷയ്ക്ക് ഒരു ദിവസം മുന്പ് ഒന്പത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചതായാണ് സംശയം. പാറ്റ്നയ്ക്കു സമീപം രാമകൃഷ്ണനഗറിലെ സുരക്ഷിതമായ ഒരു വീട്ടിൽവച്ചാണു ചോദ്യപേപ്പർ കൈമാറിയത്. ഇവിടെ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും അഡ്മിറ്റ് കാർഡുകളും ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ചോദ്യപേപ്പർ ലഭിക്കുന്നതിനായി മാതാപിതാക്കൾ 30 ലക്ഷം രൂപ നൽകിയെന്നാണ് പിടിയിലായ വിദ്യാർഥികൾ പറയുന്നത്.
രാജ്യത്തെ 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലായി കഴിഞ്ഞമാസം നടത്തിയ പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. ക്രമക്കേട് നടന്നുവെന്ന സംശയത്തെത്തുടർന്ന് ഏതാനും വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.