മലിനജല സംസ്കരണത്തിന്റെ ദേവനഹള്ളി മാതൃക
ശ്രീജിത് കൃഷ്ണൻ
Monday, June 17, 2024 1:10 AM IST
ബംഗളൂരു: നമ്മുടെ നാട്ടിൽ എവിടെയെങ്കിലും ഒരു മലിനജല സംസ്കരണകേന്ദ്രം വരുന്നുണ്ടെന്നു കേട്ടാൽ ആദ്യം നടക്കുന്നത് നാട്ടുകാരുടെ പ്രതിഷേധവും സമരവുമായിരിക്കും. ടോയ്ലറ്റ് മാലിന്യമുൾപ്പെടെ അവിടെയെത്തിച്ച് സംസ്കരിക്കുമെന്നറിഞ്ഞാൽ പിന്നെ പറയേണ്ടതില്ല. എത്ര കോടികൾ ചെലവിട്ടാലും പ്ലാന്റുകളിൽനിന്നുള്ള മലിനീകരണ പ്രശ്നവും കൂടിക്കിടക്കുന്ന മാലിന്യനിക്ഷേപവും പ്രദേശവാസികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്യും.
എന്നാൽ ബംഗളൂരു ദേവനഹള്ളി നഗരസഭയിലെ മലിനജല സംസ്കരണകേന്ദ്രം കണ്ടാൽ അവിടെ ചെന്നിരുന്ന് കാറ്റുകൊള്ളാൻ തോന്നിപ്പോകും. പ്രധാന പാതയോരത്ത് കേവലം 50 സെന്റ് സ്ഥലത്താണ് നഗരസഭയുടെ ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. വീടുകളിലെ അടുക്കളകളിലും ടോയ്ലറ്റുകളിലും നിന്നുള്ള മലിനജലമുൾപ്പെടെ പൈപ്പുകളിലൂടെയും ടാങ്കറുകളിലും ഇവിടെയെത്തുന്നു. ഈ ജലമത്രയും വിവിധ ഘട്ടങ്ങളിലായി പൂർണമായും ശുചീകരിച്ച് ഭൂമിയിലേക്ക് റീചാർജ് ചെയ്യുന്നു. അവശേഷിക്കുന്ന ഖരമാലിന്യങ്ങൾ ദുർഗന്ധമില്ലാത്ത വളമാക്കി മാറ്റി സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്നു.
50 സെന്റ് സ്ഥലത്ത് കെട്ടിടം ഒഴിച്ചുള്ള സ്ഥലമത്രയും വിവിധതരം ചെടികളും ഫലവൃക്ഷങ്ങളും നട്ടുവളർത്തി ഒരു പാർക്കിന്റെ രൂപത്തിലാക്കിയിരിക്കുന്നു. പ്ലാന്റുകളുടെ പുറത്തെവിടെയും ഒരു തുള്ളി മലിനജലമോ കൂട്ടിയിട്ട ഖരമാലിന്യങ്ങളോ കാണാനില്ല.
ബംഗളൂരു ആസ്ഥാനമായ സിഡിഡി ഇന്ത്യ എന്ന ലാഭരഹിത സംരംഭത്തിനു കീഴിലാണ് ദേവനഹള്ളിയിലെ മലിനജല സംസ്കരണകേന്ദ്രം പ്രവർത്തിക്കുന്നത്. പ്രകൃതിദത്തവും ചെലവുകുറഞ്ഞതുമായ മാലിന്യ നിർമാർജനവും ജലശുചീകരണവുമായി ബന്ധപ്പെട്ട് 20 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിഡിഡി ഇന്ത്യ. ഇവർ വികസിപ്പിച്ചെടുത്ത ഡീവാട്സ് എന്ന ട്രേഡ്മാർക്കിലുള്ള ഡീസെൻട്രലൈസ്ഡ് വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കാതെ സൂക്ഷ്മജീവികളും സസ്യങ്ങളും മറ്റും ഉപയോഗിച്ചാണ് ജലം ശുചീകരിക്കുന്നത്. ഊർജ ഉപഭോഗവും ചെലവുകളും പരമാവധി കുറയ്ക്കുന്നു. അതതിടങ്ങളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സംവിധാനങ്ങൾ പരമാവധി ഉപയോഗിച്ച് വികേന്ദ്രീകൃതമായാണ് മാലിന്യനിർമാർജനം നടത്തുന്നത്.
കേരളത്തിലെ വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും ഇതിന് സമാനമായ രീതിയിൽ മലിനജല സംസ്കരണവും മാലിന്യനിർമാർജനവും നടത്താൻ സിഡിഡി ഇന്ത്യയും അതത് തദ്ദേശസ്ഥാപനങ്ങളും ചേർന്ന് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഓരോ സ്ഥലത്തും അതത് ഇടങ്ങളിലെ സാഹചര്യങ്ങൾക്കനുസൃതമായ പദ്ധതികളാകും പ്രാവർത്തികമാവുകയെന്ന് സിഡിഡിയിലെ പ്രോജക്ട് എൻജിനിയർ മലയാളിയായ സൗരഭ് എസ്. ഉണ്ണിത്താൻ പറഞ്ഞു.
രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇറാക്ക്, ജോർദാൻ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലും സിഡിഡിക്കു കീഴിൽ ജലമാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബംഗളൂരുവിലെ മഹാദേവപുര, സദർമംഗള തടാകങ്ങളുടെ പുനരുജ്ജീവനം, പ്രളയകാലത്തെ മാലിന്യനിർമാർജനം എന്നുതുടങ്ങി ഹൗസിംഗ് കോളനികളിലും ആശുപത്രികളിലും സ്കൂളുകളിലും ഭക്ഷ്യോത്പന്ന നിർമാണകേന്ദ്രങ്ങളിലും മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങളും ഇവർ ഏറ്റെടുത്തു നടത്തുന്നുണ്ട്.