12-ാംക്ലാസ് പൊളിറ്റിക്സ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിനു പകരം മിനാരങ്ങളുള്ള കെട്ടിടം
Monday, June 17, 2024 1:10 AM IST
ന്യൂഡൽഹി: പന്ത്രണ്ടാംക്ലാസിലെ പൊളിറ്റിക്സ് പുസ്തകത്തിൽ ബാബറി മസ്ജിദിനെയും ഗുജറാത്ത് കലാപത്തെയും പരാമർശിക്കുന്ന ഭാഗത്തിൽ തിരുത്തുമായി എൻസിഇആർടി. ബാബറി മസ്ജിദിനു പകരം മൂന്നു മിനാരങ്ങളുള്ള കെട്ടിടം എന്നാണു പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന വാർത്തകളും നീക്കംചെയ്തു. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച മോസ്ക്ക് എന്നായിരുന്നു പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്.
രാമജന്മഭൂമിയിലെ മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണു പുതിയ പുസ്തകത്തിൽ. കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാമെന്നും പുസ്തകത്തിലുണ്ട്.
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട മറ്റു മൂന്നു പരാമർശങ്ങൾ നേരത്തേ എൻസിഇആർടി നീക്കംചെയ്തിരുന്നു. മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകത്തിൽ ബാബറി മസ്ജിദിനെ വിശേഷിപ്പിച്ചിരുന്നത്.
എന്നാൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528ൽ നിർമിച്ച മൂന്നു മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണു പുതിയ പുസ്തകത്തിലെ വിശദീകരണം. യുപി മുൻമുഖ്യമന്ത്രി കല്യാൺ സിംഗിനെതിരേയുള്ള സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലില്ല.
അയോധ്യ രഥയാത്ര, അയോധ്യയിലേക്കുള്ള കർസേവകരുടെ പ്രയാണം, ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്ന് അരങ്ങേറിയ കലാപം തുടങ്ങിയ ഭാഗങ്ങളും പുതിയ പുസ്തകത്തിൽ അപ്രത്യക്ഷമായിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണു പുതിയ പുസ്തകം എൻസിഇആർടി പുറത്തിറക്കിയത്. നേരത്തേ ബാബറി മസ്ജിദിനെക്കുറിച്ച് നാലുപേജുകളിലാണു വിവരണമെങ്കിൽ പുതിയ പുസ്തകത്തിൽ ഇത് രണ്ടായി കുറഞ്ഞു.
അതേസമയം, പാഠ്യപദ്ധതി കാവിവത്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി തള്ളി. ഗുജറാത്ത് കലാപത്തെക്കുറിച്ചും ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ചുമുള്ള പാഠഭാഗങ്ങൾ നവീകരിച്ചതിനെയും ഡയറക്ടർ ന്യായീകരിച്ചു.
കലാപത്തെക്കുറിച്ച് പഠിക്കുന്നതു വിദ്യാർഥികളിൽ അക്രമവാസന സൃഷ്ടിക്കും. പുസ്തകം തയാറാക്കുന്നതു തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.