ജമ്മു ഭീകരാക്രമണം: ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
Monday, June 17, 2024 1:10 AM IST
ന്യൂഡൽഹി: കാഷ്മീരിൽ നടപ്പാക്കിയതുപോലെ ജമ്മുവിലും ഭീകരവാദവിരുദ്ധ പദ്ധതികൾ നടപ്പാക്കാൻ സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകാഷ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകാഷ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വിലയിരുത്താൻ വിളിച്ചുചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മാസം 29 ന് ആരംഭിക്കുന്ന അമർനാഥ് തീർഥാടനത്തിന്റെ ഒരുക്കങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. ജമ്മുകാഷ്മീരിലെ നിലവിലെ സാഹചര്യങ്ങൾ ആഭ്യന്തരമന്ത്രിക്ക് ഉദ്യോഗസ്ഥർ വിവരിച്ചുനൽകി. വരുംദിവസങ്ങളിൽ ഭീകരവാദവിരുദ്ധ ഓപ്പറേഷനുകൾ താഴ്വരയിൽ സുരക്ഷാ സേന ശക്തമാക്കും.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മുകാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നിയുക്ത കരസേനാ മേധാവി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക, സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗ്, ബിഎസ്എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ജമ്മുകാഷ്മീർ ഡിജിപി ആർ.ആർ. സ്വെയിൻ, മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.