ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡിനു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത അടുത്തമാസം ഒന്നിനു പ്രാബല്യത്തിലാകാനിരിക്കെ ആശങ്ക അറിയിച്ച് നിയമ വിദഗ്ധർ.
വിശദമായ ചർച്ചയില്ലാതെ കഴിഞ്ഞ ഡിസംബറിലാണ് പുതിയ ക്രിമിനൽ നിയമങ്ങൾ പാർലമെന്റ് പാസാക്കിയത്. നിലവിലുള്ള മൂന്ന് അടിസ്ഥാന ക്രിമിനൽ നിയമങ്ങളായ ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിലെ മിക്കവാറും എല്ലാ വ്യവസ്ഥകളും പുതിയ നിയമങ്ങളിൽ പുനഃപരിശോധിക്കുന്നുണ്ട്.
വ്യവഹാരച്ചെലവും കോടതികളുടെ ഭാരവും സർക്കാർ കക്ഷിയായ കേസുകളുടെ എണ്ണവും കുറയ്ക്കുന്നതിന് പുതിയ നിയമങ്ങൾ സഹായിക്കുമെന്നാണ് ബിജെപി സർക്കാരിന്റെ വാദം. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു.
നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളല്ലാതെ ഒരു വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്താൻ പാടില്ലെന്ന ഭരണഘടനയിലെ അനുച്ഛേദം 21 നൽകുന്ന അവകാശത്തിൽ കടന്നുകയറാനാകുന്ന വ്യവസ്ഥകൾ പുതിയ നിയമങ്ങളിലുണ്ടെന്നാണ് ആക്ഷേപം.
നിലവിലെ നിയമങ്ങൾ ഒഴിവാക്കി ഒരു ദിവസംകൊണ്ടു പുതിയ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്പോൾ നിലവിലുള്ള പല കേസുകളിലും ആശയക്കുഴപ്പവും പൗരാവകാശ ലംഘനങ്ങളും ഉണ്ടാകുമെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. പൗരന്റെ വ്യവഹാരച്ചെലവുകൾ കുറയുമെന്ന വാദത്തെയും നിയമവിദഗ്ധർ എതിർക്കുകയാണ്.
കുറ്റാരോപിതരുടെ ചെലവുകളും കോടതി കേസുകളും കൂടാൻ പുതിയ നിയമങ്ങൾ കാരണമായേക്കുമെന്നാണ് ആക്ഷേപം. പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ ശരിയായ സംരക്ഷണമില്ലാതെ, നിയമനിർവഹണ ഏജൻസികൾക്കു നൽകിയിരിക്കുന്ന വിശാലമായ അധികാരങ്ങളും തീവ്രവാദം പോലുള്ള കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുന്നതിലും നിയമവിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങളും വിവേചനാധികാരങ്ങളും പക്ഷപാതപരമായ നടപടികളിലേക്കു നയിച്ചേക്കാമെന്ന് പൗരാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
പരിഷ്കരണം ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ സുപ്രധാന വശമാണെങ്കിലും പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരേ ശരിയായ സംരക്ഷണമില്ലാതെ പുതിയ നിയമങ്ങൾ നടപ്പാക്കുന്നത് പൗരാവകാശ ലംഘനങ്ങളിലേക്ക് വഴിതെളിക്കുമെന്നും പൗരാവകാശ പ്രവർത്തകരും നിയമജ്ഞരിൽ ഒരുവിഭാഗവും ആശങ്കപ്പെടുന്നു.
നിയമം നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് കേന്ദ്ര നിയമമന്ത്രി അർജുൻ സിംഗ് മേഘ്വാളിന് കത്തയച്ചു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലൂടെ സുപ്രീംകോടതിയിലൂടെ നേടിയ അവകാശങ്ങൾ പലതും പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാരിന് അസാധുവാക്കാനാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ മൂന്നു പുതിയ നിയമങ്ങളും നടപ്പിലാക്കുന്നതിനു മുന്പായി ബന്ധപ്പെട്ട എല്ലാവരുടെയും ആശങ്കകൾ പരിഗണിക്കാനായി പൊതുചർച്ചയ്ക്ക് അവസരം നൽകണം.
നിയമവാഴ്ചയുടെ അടിസ്ഥാനമായ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ അനിശ്ചിതത്വമുണ്ടാകുന്പോൾ, പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും ഗുരുതരമായ അപകടത്തിലാകുമെന്ന് ഇന്ദിര ജയ്സിംഗ് പറയുന്നു.