ഒഡീഷയിൽ വൈദികർക്കു നേരേ ആക്രമണം; മർദിച്ച് അവശരാക്കി കൊള്ളയടിച്ചു
Sunday, June 16, 2024 2:08 AM IST
റൂർക്കല (ഒഡീഷ): ഒഡീഷയിൽ വൈദികമന്ദിരത്തിൽ അതിക്രമിച്ചു കടന്ന അക്രമിസംഘം വൈദികരെ ക്രൂരമായി മർദിച്ചശേഷം പണവും വസ്തുവകകളും കൊള്ളയടിച്ചു.
റൂർക്കല രൂപതയിൽപ്പെട്ട സുന്ദർഗഡ് ജോരാഭാൽ പള്ളിയോടു ചേർന്നുള്ള വൈദികമന്ദിരത്തിനു നേരേയാണ് ഇന്നലെ പുലർച്ചെ 2.30 ഓടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വികാരി ഫാ.നേരിയൽ ബിലൂങ്, സഹവികാരി ഫാ. അലോഷ്യസ് എന്നിവരെ റൂർക്കല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖംമൂടിയും വലിയ ഷൂസുകളും കൈയുറകളുമണിഞ്ഞ് 15 പേരടങ്ങുന്ന സംഘമാണ് വൈദികമന്ദിരത്തിൽ അക്രമം അഴിച്ചുവിട്ടത്. വൈദികമന്ദിരത്തിന്റെ ഗ്രില്ലുകളും വാതിലും തകർത്താണ് അക്രമിസംഘം ഉള്ളിൽ കടന്നത്.
രക്ഷപ്പെടാനോ സഹായം തേടാനോ സാവകാശം ലഭിക്കുംമുന്പ് അക്രമികൾ വൈദികരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും മർദിച്ച് അവശരാക്കുകയും ചെയ്തു.
ഇരുന്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി, ഇരുവരെയും മുറിക്കു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് കവർച്ച നടത്തിയത്.
ശബ്ദമുണ്ടാക്കിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മർദനമേറ്റ ഫാ. നേരിയൽ ബോധരഹിതനായി വീണു. ഒരു മണിക്കൂറോളം അക്രമികൾ താണ്ഡവമാടി.
പള്ളിയിൽനിന്ന് പണവും വിലപിടിപ്പുള്ള സംഗീത പകരണങ്ങളും കൊള്ളയടിച്ചു. ഫാ.അലോഷ്യസ് തന്റെ കൈയിലെ കെട്ടുകൾ അഴിക്കുകയും അബോധാവസ്ഥയിലായിരുന്ന ഫാ.നേരിയലിനെ വെള്ളം മുഖത്തു തളിച്ച് ഉണർത്തുകയും ചെയ്തു.