ഭീതിയുടെ മുൾമുനയിൽ രണ്ടരമണിക്കൂർ
Sunday, June 16, 2024 2:08 AM IST
റൂർക്കല (ഒഡീഷ): ഒഡീഷയിലെ റൂർക്കല രൂപതയിൽപ്പെട്ട സുന്ദർഗഡ് ജോരോഭാൽ പള്ളിയോടു ചേർന്നുള്ള വൈദിക മന്ദിരത്തിൽ അക്രമിസംഘത്തിന്റെ ക്രൂര മർദനത്തിനിരയായ വൈദികർ ഭീതിയുടെ മുൾമുനയിൽ കഴിഞ്ഞത് രണ്ടര മണിക്കൂർ.
വൈദികമന്ദിരത്തിൽ അതിക്രമിച്ചു കടന്ന അക്രമിസംഘം വൈദികരെ ക്രൂരമായി മർദിച്ച് പണവും വസ്തുവകകളും കൊള്ളയടിച്ചു കടന്നുകളഞ്ഞെങ്കിലും അക്രമികളെ ഭയന്ന്, ആരുടെയെങ്കിലും സഹായം തേടി പുറത്തിറങ്ങാൻ മടിച്ച വികാരി ഫാ.നേരിയൽ ബിലൂങ്ങും സഹവികാരി ഫാ. അലോഷ്യസും ഭീതിവിട്ടുമാറാതെ രാവിലെ അഞ്ചുവരെ പള്ളിമുറിയിൽ തുടർന്നു. തുടർന്ന് തൊട്ടടുത്ത എച്ച്.എം. കോൺവെന്റിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
സംഭവമറിഞ്ഞ് റൂർക്കല രൂപത ബിഷപ് ഡോ. കിഷോർ കുമാർ കുജുരിന്റെ നേതൃത്വത്തിൽ വൈദികരും സ്ഥലം എംഎൽഎ ഡോ. സി.എസ്. രാജൻ എക്കയും നൂറുകണക്കിന് വിശ്വാസികളും സ്ഥലത്തെത്തിയിരുന്നു.
ബ്രാമാന്തിരംഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ റൂർക്കല ബിഷപ് ഡോ. കിഷോർ കുമാർ നടുക്കം രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒഡീഷയിൽ സമീപകാലത്തായി വൈദികമന്ദിരങ്ങളിൽ കവർച്ച വർധിക്കുന്നതായി പരാതിയുണ്ട്.