ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻടിഎ) കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി ആവശ്യപ്പെട്ടാണു ജസ്റ്റീസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന അവധിക്കാല ബെഞ്ച് നോട്ടീസ് അയച്ചത്.
24 ലക്ഷം വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തങ്ങൾ അതു മനസിലാക്കുന്നുവെന്നും ഇക്കാര്യങ്ങളിലെല്ലാം ഞങ്ങൾ ബോധവാന്മാരാണെന്നും ജസ്റ്റീസ് വിക്രംനാഥ് മറുപടി നൽകി.
ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് ഏഴ് റിട്ട് ഹർജികളാണ് ഇന്നലെ സുപ്രീംകോടതി പരിഗണിച്ചത്. ഒഡീഷ, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഗുജറാത്തിലെ ഗോധ്രയിലുള്ള പരീക്ഷാ സെന്റർ തെരഞ്ഞെടുക്കുകയുണ്ടായി.
ഈ സെന്ററിൽ പത്തു ലക്ഷം രൂപ കൈപ്പറ്റിയ അധ്യാപകൻ ഉന്നതവിജയം വാഗ്ദാനം ചെയ്തതിനെത്തുടർന്നാണു ഗുജറാത്ത് പോലീസ് കേസെടുത്തതെന്നും ഹർജിയിൽ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളെല്ലാം ജൂലൈ എട്ടിനു പരിഗണിക്കുമെന്ന് സുപ്രീംകോടി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് എൻടിഎ നേരത്തേ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും കോടതി ഇന്നലെ നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതിഷേധം കനക്കുന്നു ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷാ (നീറ്റ് യുജി) ക്രമക്കേടിൽ ആരോപണം കടുപ്പിച്ച് കോണ്ഗ്രസ്. കേന്ദ്രസർക്കാർ നീറ്റ് അഴിമതി വിദ്യാഭ്യാസമന്ത്രിയിലൂടെയും ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യിലൂടെയും മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെങ്കിൽ പിന്നെ എന്തിനാണു ബിഹാറിൽ 13 പേരെ അറസ്റ്റ് ചെയ്തതെന്നും ഖാർഗെ ചോദിച്ചു.
പുതിയ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ യുവാക്കളുടെ സ്വപ്നങ്ങൾക്കു നേരേ വീണ്ടും ആക്രമണം തുടങ്ങിയെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
24 ലക്ഷം വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടയും ആശങ്ക അവഗണിച്ച് ധിക്കാരപരമായ പ്രതികരണമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അതിനിടെ, പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ആരംഭിച്ച സമരം ശക്തി പ്രാപിക്കുകയാണ്. ഇന്നലെ നീറ്റ് പരീക്ഷാർഥികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിക്കു മുന്പിൽ പ്രതിഷേധവുമായി എത്തി. ഇവരെ മന്ത്രി കൂടിക്കാഴ്ചയ്ക്കു വിളിച്ചതോടെയാണ് സമരം അവസാനിച്ചത്.
ഡൽഹി, മുംബൈ, കോൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. എന്നാൽ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന നിലപാടിൽതന്നെ ഉറച്ചുനിൽക്കുകയാണ് വിദ്യാഭ്യാസ മന്ത്രി.