സനു സിറിയക്
ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശനപരീക്ഷയിൽ 1,563 വിദ്യാർഥികൾക്ക് ലഭിച്ച ഗ്രേസ് മാർക്ക് റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇവർക്കായി ഈമാസം 23ന് പുനഃപരീക്ഷ നടത്തും. ഇതിനു ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഒഴിവാക്കും. പുനഃപരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ പുതുക്കിയ ഫലം 30ന് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു.
മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനനടപടി നിർത്തിവയ്ക്കില്ലെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം ജൂലൈ ആറിനുതന്നെ മെഡിക്കൽ പ്രവേശന നടപടികൾ ആരംഭിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി. കേന്ദ്രതീരുമാനം അംഗീകരിച്ച സുപ്രീംകോടതി ഗ്രേസ് മാർക്ക് അപാകതകൾ ചോദ്യം ചെയ്തുള്ള ഹർജി തീർപ്പാക്കിയതായി അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ ജൂലൈ എട്ടിനു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ യുപിഎസ്സി മുൻ ചെയർമാനടക്കം നാലംഗ സമിതിയെ പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ നിയോഗിച്ചിരുന്നു.
ഗ്രേസ് മാർക്ക് നൽകിയത് വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കിയതിനാൽ ഫലം പുനഃപരിശോധിക്കണമെന്നു സമിതിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഗ്രേസ് മാർക്ക് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ കാനു അഗർവാൾ കോടതിയിൽ വ്യക്തമാക്കി.
മേയ് അഞ്ചിനായിരുന്നു നീറ്റ് യുജി പരീക്ഷ എൻടിഎ നടത്തിയത്. കഴിഞ്ഞ പത്തിന് ഫലം പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന നാലിന് ഫലം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേയും ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, മൂല്യനിർണയം കഴിഞ്ഞ ഉടനെ ഫലം പ്രസിദ്ധീകരിച്ചുവെന്നായിരുന്നു എൻടിഎയുടെ വിശദീകരണം.
സമയനഷ്ടത്തിനു ഗ്രേസ് മാർക്ക്! മേഘാലയ, ഹരിയാനയിലെ ബഹാദുർഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത്, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ ആറു സെന്ററുകളിൽ പരീക്ഷയെഴുതിയ 1563 വിദ്യാർഥികൾക്കാണു ഗ്രേസ് മാർക്ക് അനുവദിച്ചത്.
പരീക്ഷാനടത്തിപ്പിലെ പാകപ്പിഴയെത്തുടർന്നു സമയനഷ്ടമുണ്ടായി എന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച വിദ്യാർഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയത്. വിദ്യാർഥികൾ നേരിടാത്ത ചോദ്യങ്ങൾക്കാണു ഗ്രേസ് മാർക്ക് ലഭിച്ചത്.
ദിഷ പഞ്ചൽ ഇന്ത്യ ഗവണ്മെന്റ് കേസിലെ സുപ്രീംകോടതി വിധിപ്രകാരം തർക്കപരിഹാര കമ്മിറ്റിയാണ് ഗ്രേസ് മാർക്ക് നൽകിയത്. എന്നാൽ, ഇതിൽ അപാകതയുണ്ടെന്നാരോപിച്ച് വിദ്യാർഥിസംഘടനയായ എസ്ഐഒ, നീറ്റ് കോച്ചിംഗ് സെന്ററായ ഫിസിക്സ് വാല, ആന്ധ്രപ്രദേശിൽനിന്നുള്ള പരീക്ഷാർഥി ജരിപിതി കാർത്തിക് എന്നിവർ സമർപ്പിച്ച ഹർജിലാണ് കേന്ദ്രസർക്കാർ തീരുമാനം അറിയിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർന്നിട്ടില്ല. എൻടിഎ നടത്തുന്ന നീറ്റ് പരീക്ഷ സംബന്ധിച്ച് അപാകത കണ്ടെത്തിയിട്ടില്ല. എൻടിഎ വിശ്വസനീയമായ സ്ഥാപനമാണ്. നീറ്റ് പരീക്ഷയിൽ സമയനഷ്ടം സംഭവിച്ച 1563 വിദ്യാർഥികൾക്കാണു ഗ്രേസ് മാർക്ക് നൽകിയത്. 24 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. രാജ്യത്താകെ 4,500 പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ആറു പരീക്ഷാകേന്ദ്രങ്ങളിൽ നൽകിയ ചോദ്യപേപ്പറിലാണു പിശക് കണ്ടെത്തിയത്. ഈ സെന്ററുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കാണു ഗ്രേസ് മാർക്ക് നൽകിയത്. -ധർമേന്ദ്ര പ്രധാൻ (കേന്ദ്ര വിദ്യാഭ്യാസമന്ത്രി )