ഗ്രഹാം സ്റ്റെയിൻസിന്റെ കൊലപാതകിയെ പിന്തുണച്ചു ഒഡീഷ മുഖ്യമന്ത്രി വിവാദത്തിൽ
Friday, June 14, 2024 3:19 AM IST
ന്യൂഡൽഹി: ഒഡീഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹൻ ചരണ് മാജി ചുമതലയേറ്റതിനു പിന്നാലെ വിവാദം.
ഒഡീഷയിലെ കുഷ്ഠരോഗികൾക്കായി പ്രവർത്തിച്ചിരുന്ന ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും 1999ൽ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട ബജ്രംഗ്ദൾ പ്രവർത്തകൻ ദാരാ സിംഗിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാജി അടക്കമുള്ളവർ ധർണ നടത്തിയതിന്റെ ഫോട്ടോകളാണ് മുഖ്യമന്ത്രിക്കു തലവേദനയായത്. കൊലപാതകിക്കായി പരസ്യമായി രംഗത്തുവന്ന വർഗീയവാദിയാണു മാജിയെന്നാണ് ആരോപണം.
രാജ്യത്തെയും ലോകത്തെയും നടുക്കിയ സംഭവമായിരുന്നു ഗ്രഹാം സ്റ്റെയിൻസ് (53), മക്കളായ ഫിലിപ് (10), തിമോത്തി (7) എന്നിവരുടെ നിഷ്ഠുര കൊലപാതകം. ജീപ്പിൽ ഉറങ്ങുകയായിരുന്ന മൂവരെയും ദാരാ സിംഗും കൂട്ടാളികളും ചേർന്നു ചുട്ടുകൊല്ലുകയായിരുന്നു.
കേസിൽ ഖോർധയിലെ വിചാരണക്കോടതി 2003ൽ ദാരാ സിംഗിന് വധശിക്ഷ വിധിച്ചു. മറ്റ് 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. ദാരാ സിംഗിന്റെ വധശിക്ഷ പിന്നീട് ഒഡീഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവു ചെയ്തെങ്കിലും കുറ്റവാളിയാണെന്ന് സ്ഥിരീകരിച്ചു.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊന്നതിനുപുറമെ മറ്റൊരു ക്രിസ്ത്യൻ മിഷണറിയെയും ഒരു മുസ്ലിം വ്യാപാരിയെയും കൊലപ്പെടുത്തിയ കേസുകളിലും ദാരാ സിംഗിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.
കൊടുംകുറ്റവാളിയായ ദാരാ സിംഗിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു സുദർശൻ ടിവിയുടെ എഡിറ്റർ സുരേഷ് ചവാങ്കെയുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ മാജി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
സന്താൾ ഗോത്രവർഗ കുടുംബത്തിൽ ജനിച്ച 52കാരനായ മാജി ആർഎസ്എസിന്റെ കാക്കി നിക്കറിട്ടു നിൽക്കുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ചെറുപ്പത്തിൽത്തന്നെ ആർഎസ്എസിൽ ചേർന്ന മാജി പിന്നീട് സംഘപരിവാർ നടത്തുന്ന സരസ്വതി ശിശു മന്ദിർ സ്കൂളിൽ പഠിപ്പിച്ചിരുന്നു.
ഗോത്രവർഗ ആധിപത്യമുള്ള കിയോഞ്ജർ നിയമസഭാസീറ്റിൽ നാലു തവണ ജയിച്ചെങ്കിലും 2009ലും 2014ലും മാജി തോറ്റു. കഴിഞ്ഞ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായിരുന്ന മാജിയുടെ ഉറച്ച സംഘപരിവാർ പശ്ചാത്തലവും വർഗീയ നിലപാടുകളുമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി നിയോഗിക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.