നീറ്റ് പരീക്ഷാ വിവാദം: സിബിഐ അന്വേഷണം വേണമെന്നു കോണ്ഗ്രസ്
Friday, June 14, 2024 3:19 AM IST
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്നു കോണ്ഗ്രസ്. പരീക്ഷയെഴുതിയ 24 ലക്ഷം വിദ്യാർഥികളുടെ ഭാവി മോദിസർക്കാർ നശിപ്പിച്ചുവെന്നും വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ ഭാവിയാണ് മോദി സർക്കാർ ചോദ്യപേപ്പർ ചോർച്ചയിലൂടെ നശിപ്പിച്ചതെന്നും ഖാർഗെ ആരോപിച്ചു.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലിനെ നീക്കം ചെയ്യണമെന്നും പരീക്ഷാകേന്ദ്രവും കോച്ചിംഗ് സെന്ററും തമ്മിൽ തെറ്റായ കൂട്ടുകെട്ടുണ്ടെന്നും ഇതിൽ വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീറ്റ് വിഷയത്തിൽ ഗ്രേസ് മാർക്ക് റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ആദ്യം ഗ്രേസ് മാർക്ക് നൽകിയതെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു.
ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിഷയങ്ങൾ രാജ്യത്ത് തുടർക്കഥയാകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച അന്നുതന്നെ നീറ്റ് ഫലം പ്രസിദ്ധപ്പെടുത്തിയത് മാധ്യമശ്രദ്ധ തിരിക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.
2019 മുതൽ നീറ്റ് പരീക്ഷയിൽ മൂന്നിൽ കൂടുതൽ പേർ ആദ്യ റാങ്കിൽ ഇടം നേടിയിരുന്നില്ല. എന്നാൽ ഇത്തവണ അത് 67 പേരായി. ഇതിൽ 44 പേർ ഗ്രേസ് മാർക്ക് നേടി ഒന്നാമതെത്തിയവരാണ്. ഇത് എങ്ങനെ സംഭവിച്ചുവെന്നും ജയ്റാം രമേശ് ചോദിച്ചു.
കോണ്ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയും വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. നീറ്റ് അഴിമതിയിൽ ശ്രദ്ധിക്കാതെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുകയും വിദേശ യാത്രകൾ നടത്തുകയും ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രിയെന്നും വിദ്യാർഥികളുടെ ഈ വിഷയം ഇന്ത്യ സഖ്യം ഏറ്റെടുക്കുമെന്നും എഐസിസി ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
24 ലക്ഷം വിദ്യാർഥികൾക്കുവേണ്ടി പാർലമെന്റിൽ ഇന്ത്യ സഖ്യം ശബ്ദമുയർത്തുമെന്നും ഗൊഗോയ് വ്യക്തമാക്കി.