പോക്സോ കേസ് : യെദിയൂരപ്പയ്ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Friday, June 14, 2024 3:19 AM IST
ബംഗളൂരു: പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബംഗളൂരു അതിവേഗ പോക്സോ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
നേരത്തേ കേസിൽ ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി യെദിയൂരപ്പയ്ക്ക് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളൂരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.
എന്നാൽ, പോക്സോ കേസായതിനാൽ ഈ മാസം 15ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണമെന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം നല്കിയ നോട്ടീസിന് മറുപടി നൽകാത്തതിനെത്തുടർന്നാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. രണ്ടു ലക്ഷം രൂപ നൽകി പരാതിക്കാരിയെ സ്വാധീനിക്കാൻ യെദിയൂരപ്പ ശ്രമിച്ചതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ചോദ്യംചെയ്യലിന് സിഐഡി മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പയ്ക്ക് നോട്ടീസ് അയച്ചതായും ആവശ്യമെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തരമന്ത്രി ഡി. പരമേശ്വര പറഞ്ഞു. കേസിൽ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയുടെ സഹോദരനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ യെദിയൂരപ്പ കർണാടക ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ, ഈ കേസ് കോടതി പരിഗണനയ്ക്കെടുത്തിട്ടില്ല. എന്നാൽ, തനിക്കെതിരായ പോക്സാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ മുന്‍പ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് 81കാരനായ യെദിയൂരപ്പ പറയുന്നത്.
ഫെബ്രുവരി രണ്ടിന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യെദിയൂരപ്പയ്ക്ക് എതിരേയുള്ള പരാതി. പെൺകുട്ടിയുടെ അമ്മയാണു പോലീസിൽ പരാതി നൽകിയത്.
പരാതിക്കാരിയായ 54കാരി കഴിഞ്ഞമാസം അർബുദത്തിനു ചികിത്സയിലിരിക്കേ മരിച്ചിരുന്നു. ബിജെപി കേന്ദ്ര പാർലമെന്ററി സമിതി അംഗമായ യെദിയൂരപ്പ പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ടു നിലവിൽ ഡൽഹിയിലാണുള്ളത്. ബംഗളൂരുവിൽ എത്തിയാലുടൻ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണു സിഐഡി സംഘം.